കൊച്ചി: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ഡിവിഷന് ബെഞ്ചും പിന്മാറി. ജസ്റ്റിസ് കെ. ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കാരണം വ്യക്തമാക്കാതെ പിന്മാറിയത്.
പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മതപരമായ ചടങ്ങുകള്‍ നടത്താന്‍ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗവും സമാധാനപരമായി പ്രശ്നങ്ങള്‍ ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. നിലവില്‍ ഒമ്പത് ഡിവിഷന് ബെഞ്ചുകളാണ് ഉള്ളത്. ശേഷിക്കുന്ന ഡിവിഷന് ബെഞ്ചുകളിലൊന്നിന്റെ പരിഗണനയ്ക്കു വിടാനോ ഈ ഹര്‍ജികള്‍ക്കായി പ്രത്യേക ബെഞ്ചിന് രൂപം നല്‍കാനോ ചീഫ് ജസ്റ്റീസിന് അധികാരമുണ്ട്.
നേരത്തെ ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരുടെ ഡിവിഷന് ബെഞ്ചിലാണ് ഹര്‍ജികള്‍ ആദ്യം പരിഗണനയ്ക്കു വന്നത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിഭാഷകനായിരിക്കെ കേസിലെ ഒരു വിഭാഗത്തിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന്, കക്ഷി ചേരാനെത്തിയ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്ത് ഡിസംബര്‍ 11 ന് ഈ ബെഞ്ച് പിന്മാറി. പിന്നീട് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആര്. നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചില്‍ ഹര്‍ജികളെത്തി. എന്നാല്‍ ചിദംബരേഷും അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്ന വാദമുയര്‍ന്നതോടെ ഡിസംബര്‍ 21ന് ഈ ബെഞ്ചും പിന്മാറി. ജനുവരി 25ന് ഹര്‍ജികള്‍ ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം, ജസ്റ്റിസ് ടി.വി. അനില്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിലെത്തിയെങ്കിലും കാരണം വ്യക്തമാക്കാതെ ഈ ബെഞ്ചും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: