ചെന്നൈ: തമിഴ്നാട്ടില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയുടെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവന് മോഷ്ടിച്ചു. തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന ശാഖയിലെ അഞ്ച് ലോക്കറുകള്‍ കുത്തിതുറന്നാണ് മോഷണം നടത്തിയത്.
ഇതോടൊപ്പം ലോക്കറില്‍ സൂക്ഷിച്ചിരുന്ന പത്ത് കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും, ബാങ്കിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന കംപ്യൂട്ടര്‍ ഡ്രൈവുകളും മോഷണം പോയിട്ടുണ്ട്. രണ്ടു ദിവസത്തെ അവധിക്കുശേഷം ജീവനക്കാരെത്തി ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അവധിയായതിനാല്‍ ഈ സമയം സുരക്ഷാ ജീവനക്കാരാരും ബാങ്കില്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ബാങ്ക് ശാഖയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു.
അതേസമയം ബാങ്കിന്റെ ലോക്കര്‍ സൂക്ഷിച്ചിട്ടുള്ള മുറിയില്‍ മാത്രമാണ് കവര്‍ച്ച നടന്നിട്ടുള്ളത്. ഇവിടെ നിന്നും കവര്‍ച്ചക്കാരുടെ മുഖംമൂടികളും ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറും ചുറ്റികയും ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. കവര്‍ച്ചാ സംഘം കുത്തിത്തുറന്ന ലോക്കറുകളില്‍ രണ്ടെണ്ണം സ്വകാര്യ കമ്പനിയുടേതും. മൂന്നെണ്ണം സ്വകാര്യ വ്യക്തികളുടേതുമാണ്.
ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡ്രൈവ് മോഷണം പോയതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലും മറ്റുമുള്ള സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തുടര്‍ച്ചയായി രണ്ടു ദിവസം അവധിയായിരുന്നതിനാല്‍ മോഷണം ഏതു ദിവസമാണ് നടന്നതെന്ന് വ്യക്തതയില്ലെന്ന് തിരിച്ചിറപ്പള്ളി എസ്പി സിയാ ഉള് ഹഖ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: