കൊച്ചി: എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെ മധ്യനിര താരം സീസണ് എസ്. നയിക്കും. ഗോള്‍ കീപ്പര്‍ മിഥുനാണ് ഉപനായകന്‍. എസ്.ബി.ഐ താരങ്ങളായ ഇരുവരും നാലു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബംഗാളില്‍ കിരീടം നേടിയ ടീമിലെ പത്തു പേരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെടുന്നതാണ് ടീം.
മുഹമ്മദ് ഷരീഫ്, ഫ്രാന്‍സിസ്, സ്റ്റെഫിന് ദാസ്, അലക്സ് സജി, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് സലാ, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, സഫ്വാന്, ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരാണ് പുതുമുഖങ്ങള്‍. എസ്.ബി.ഐയില്‍ നിന്ന് ആറു പേരും ഗോകുലം എഫ്.സി, കെ.എസ്.ഇ.ബി എന്നീ ടീമുകളില്‍ നിന്ന് നാലു പേരും ടീമില്‍ ഇടം നേടി.
2017 സന്തോഷ് ട്രോഫിയില്‍ കേരളത്തെ സെമിഫൈനലിലെത്തിച്ച വി.പി ഷാജിയാണ് പരിശീലകന്. മില്‍ട്ടണ്‍ ആന്റണി സഹ പരിശീലകനും. എസ്.ഗീവര്‍ഗീസാണ് ടീം മാനേജര്‍.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി നടന്ന പരിശീലന ക്യാമ്പില്‍ നിന്നാണ് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ തമിഴ്നാട് നെയ്വേലിയിലാണ് കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ ബി ഗ്രൂപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. 4ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തെലങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും. 31ന് രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ ടീം യാത്ര തിരിക്കും. കൊച്ചി മാരിയറ്റില്‍ നടന്ന ടീം പ്രഖ്യാപന ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സെക്രട്ടറി അനില്‍കുമാര്‍, ടീം സ്പോണ്‍സറായ രാംകോ സിമന്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് രഞ്ജിത് ജേക്കബ് മാത്യുസ് എന്നിവര്‍ പങ്കെടുത്തു.
ടീം : ഗോള്‍കീപ്പര്‍-മിഥുന്.വി (കണ്ണൂര്‍), മുഹമ്മദ് അസ്ഹര്‍ (മലപ്പുറം), അജ്മല്‍.എസ് (പാലക്കാട്). പ്രതിരോധം-മുഹമ്മദ് ഷരീഫ് വൈ.പി, മുഹമ്മദ് സലാ, സഫ്വാന്.എം (മലപ്പുറം), ലിജോ.എസ്, ഫ്രാന്‍സിസ്.എസ് (തിരുവനന്തപുരം), അലക്സ് സജി (വയനാട്), രാഹുല്‍ വി രാജ് (തൃശൂര്‍). മധ്യനിര-സീസന്.എസ്, മുഹമ്മദ് ഇനായത്ത്, ജിപ്സണ്‍ ജസ്റ്റിസ് (തിരുവനന്തപുരം), ഗിഫ്റ്റി സി ഗ്രേഷ്യസ് (കോട്ടയം), മുഹമ്മദ് പാറക്കോട്ടില്‍ (പാലക്കാട്), ജിതിന്.ജി (തൃശൂര്‍). മുന്‍നിര-അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ് (തൃശൂര്‍), സ്റ്റെഫിന് ദാസ്, സജിത് പൗലോസ് (തിരുവനന്തപുരം).
ഓരോ മത്സരവും നിര്‍ണായകം: കോച്ച്
കൊച്ചി: പരിചയ സമ്പന്നരായ 11 പേര്‍ക്കൊപ്പം പുതുമുഖങ്ങളുടെ സാന്നിധ്യം ടീമിന് ഗുണകരമാവുമെന്ന് സന്തോഷ് ട്രോഫി കേരള ടീം പരിശീലകന് വി.പി ഷാജി. കിട്ടാവുന്നതില്‍ മികച്ച താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായതിനാല് ഏറെ ഉത്തരവാദിത്വത്തോടെയാണ് പരിശീലക ദൗത്യം ഏറ്റെടുത്തത്. ഗ്രൂപ്പിലെ എതിരാളികള്‍ ശക്തരായതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്. ഇവരെ മറികടന്ന് ഫൈനല്‍ റൗണ്ടിലെത്തുകയാണ് ആദ്യ കടമ്പയെന്നും കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: