തിരുവനന്തപുരം: പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എസ് പി നടത്തിയ റെയ്ഡ് നിയമവിധേയമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എസ്പി ചൈത്ര തെരേസാ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാതെ മുഖ്യമന്ത്രിക്ക് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് കാണിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് അതേപടി മുഖ്യമന്ത്രിക്ക് ഡിജിപി സമര്‍പ്പിക്കുകയായിരുന്നു.
ഡിജിപിയും എസ്പിയെ അനൂകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന് ത്രിശങ്കുവിലായി. എസ്പിയ്ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിക്ക് പിന്മാറേണ്ടതായി വരും. റെയ്ഡിനെ തുടര്‍ന്ന് എസ്പിയെ വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത്തരത്തില്‍ സ്ഥലം മാറ്റല്‍ മാത്രമേ നടപടി എന്ന നിലയില്‍ സ്വീകരിക്കാനാവൂ. റെയ്ഡിനെ തുടര്‍ന്ന് അമര്‍ഷത്തിലായ അണികള്‍ക്ക് ഇത് സ്വീകാര്യമാകില്ല. സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് സിപിഎം ജില്ലാകമ്മറ്റിയുടെ ആവശ്യം.
ഇതിനിടെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു.
പോക്സോ കേസിലെ പ്രതികളെ കാണാനാണ് ഡിവൈഎഫ്ഐക്കാര്‍ മെഡിക്കല്‍കോളേജ് സ്റ്റേഷനില്‍ പോയതെന്ന് മുഖ്യമന്ത്രി സബ്മിഷന് മറുപടി നല്കി. ഇതിനു പിന്നാലെ മറ്റൊരു കാര്യം സംസാരിക്കാനാണ് ഡിവൈഎഫ്ഐ നേതാക്കള്‍ സ്റ്റേഷനില്‍ പോയതെന്നാണ് സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞതില്‍ വകുപ്പ്മന്ത്രികൂടിയായ മുഖ്യമന്ത്രി അമര്‍ഷത്തിലാണ്. ഈ അമര്‍ഷം സിപിഎം ജില്ലാകമ്മറ്റിയെ മുഖ്യമന്ത്രി അറിയിച്ചു. എസ്പിയെ മാറ്റിയതിനെതിരെ സര്‍ക്കാരിനെതിരെ ഇതിനകം വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. അതിനാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടോടെ പ്രശ്നം തണുപ്പിക്കാനാണ് പാര്‍ട്ടിതലത്തിലും വകുപ്പ് തലത്തിലുമുള്ള നീക്കം.
വിവാദം പോക്സോ കേസില്‍
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23ന് രാത്രി രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോക്സോ നിയമപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ സംഘം പോലീസ് സ്റ്റേഷന് ആക്രമിച്ചു. ജനല്‍ചില്ലകള്‍ എറിഞ്ഞുടച്ചു. അക്രമികളെ തേടി എസ്പി ചൈത്ര തെരേസായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമികളുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പ്രതികള്‍ സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: