പൂര്‍ണ ആരോഗ്യവാനായിരിക്കെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി അടുത്തിടപെടാന്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് സാധിച്ചിട്ടുണ്ട്. അന്നത്തെ മൂന്നു കാര്യങ്ങള്‍ അവിസ്മരണീയമാണെന്നു നിസ്സംശയം പറയാം. അതില്‍ ഏറ്റവുമധികം ആകര്‍ഷിച്ചത് അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യമായിരുന്നു. ഒരുകാലത്ത് മുംബൈയിലെ ഗിര്‍ഗാംവ് ചോപാത്തിയെന്ന കടല്‍ത്തീരത്തെ ബഞ്ചില്‍ മാസങ്ങളോളം കഴിച്ചുകൂട്ടിയ തൊഴിലാളി നേതാവില്‍ നിന്ന് ഒട്ടും വ്യത്യസ്തനായിരുന്നില്ല, ദല്‍ഹിയിലെ ല്യൂട്ടന്‍സില്‍ കഴിഞ്ഞിരുന്ന ജോര്‍ജിന്റെ സ്വത്വം.
2004ല്‍ ലക്ഷദ്വീപില്‍ നിന്ന് കരുത്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിഎം സയ്യിദിനെ തോല്‍പ്പിച്ച് ജയിച്ചത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെഡിയു നേതാവ് ഡോ. പൂക്കുഞ്ഞിക്കോയ ആയിരുന്നു. എതിരാളികളുടെ മണ്ഡലത്തോട് തിരിച്ചു വ്യത്യാസം എന്നും കാണിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ ലക്ഷദ്വീപിനുള്ള സഹായവും കുറച്ചു. അതില്‍ പ്രതിഷേധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദല്‍ഹി കൃഷ്ണമേനോന് റോഡിലെ ജോര്‍ജ്ജിന്റെ വീട്ടിലെത്തിയത്. നേരെ എതിര്‍വശത്ത് താമസം, ദീര്‍ഘകാല സൂഹൃത്തും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയും. കയറിച്ചെന്നതേ സ്വീകരിച്ചത് അദ്ദേഹത്തിന്റെ വെളുത്ത നിറമുള്ള ലാബ്രഡോര്‍ വളര്‍ത്തു നായയാണ്. ജോര്‍ജ് വന്ന് പത്രസമ്മേളനം നടത്തി, അതിനുശേഷമുള്ള ചെറിയ ചായ സത്കാരത്തിനുശേഷം എല്ലാവരും പിരിഞ്ഞു. ഞങ്ങളെ തിരികെ കൊണ്ടുപോകാന്‍ ഓഫീസില്‍ നിന്ന് വാഹനം വരാന്‍ വൈകി. ഈ സമയം അദ്ദേഹത്തിന്റെ സ്വീകരണ മുറി ചുറ്റി കാണുമ്പോള്‍ വലിയൊരു ഫോട്ടോ കണ്ണില്‍പ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കൈകാലുകളില്‍ വിലങ്ങുമായി നടന്നുനീങ്ങുന്ന വിപ്ലവകാരിയായ ജോര്‍ജ്! ആ വര്‍ഷം ജയിലില്‍ കിടന്ന് മത്സരിച്ച് ലോകസഭ തെരഞ്ഞെടുപ്പില്‍ മുസാഫര്‍പൂരില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിലാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് പ്രചാരണ യോഗങ്ങളില്‍ ജോര്‍ജിനു പകരം മേല്പറഞ്ഞ ചിത്രമാണ് പ്രവര്‍ത്തകര്‍ എത്തിച്ചത്. കൗതുകത്തോടെ ഫോട്ടോ കണ്ട് നില്ക്കുന്ന സമയത്ത് ജോര്‍ജുമായി സംസാരിക്കാന്‍ സാധിച്ചു. അന്ന് അദ്ദേഹം പ്രധാനമായും പറഞ്ഞത് ഇന്ത്യയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന തുഛമായ പ്രതിഫലത്തെയും ജോലി സ്ഥിരതയില്ലായ്മയെകുറിച്ചുമായിരുന്നു. സമൂഹത്തിലെ തൂപ്പുകാരന് മുതല്‍ ഉന്നതരായ ആള്‍ക്കാരുടെ വരെ നീതി നിഷേധത്തിനെതിരെ പോരാടുന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉത്തരമില്ലായിരുന്നു. ആയിടയ്ക്ക് കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചു വിട്ട സംഭവം അദ്ദേഹം ചൂണ്ടികാട്ടി. അതില്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിയായിരുന്നു. ഈ പ്രശ്നങ്ങള്‍ പഠിച്ച് ലോകസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ആരാധനയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ കേട്ടത്. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്നെയും ക്യാമറമാന് ജയദീപിനെയും യാത്രയാക്കാന്‍ അദ്ദേഹം കാര്‍ പോര്‍ച്ച് വരെ വരികയും ചെയ്തു.
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പാര്‍ലമെന്റിനെ എന്നും പ്രഷുബ്ധമാക്കുന്ന കാലം. ലോകസഭയും രാജ്യസഭയും പിരിഞ്ഞ് തിരികെ ഓഫീസിലേക്ക് പോകാന്‍ വിജയ് ചൗക്കിനു (പാര്‍ലമെന്റ് മന്ദിരത്തിന്റെ മുമ്പിലുള്ള കവല) മുന്നില്‍ പതിവുപോലെ വാഹനം കാത്തുനില്ക്കുകയായിരുന്നു. നല്ല പരിചയമുള്ള ഒരാള്‍ കയ്യില്‍ കനം കുറഞ്ഞ ഫയലുകളുമായി നടന്നുവരുന്നു. ശസ്ത്രക്രിയയ്ക്കായി തല മുണ്ഡനം ചെയ്തതിനാല്‍ ആദ്യം ആളെ മനസിലായില്ല, അടുത്ത് വന്നപ്പോള്‍ അത് ജോര്‍ജ് ഫെര്‍ണാണ്ടസാണെന്ന് മനസിലായി. സാധാരണ ഒരു പച്ച പ്രീമിയര്‍ പദ്മിനി കാറിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഡ്രൈവര്‍ മംഗലാപുരം സ്വദേശി അനിലും. അടുത്തുകൂടി പരിചയം പുതുക്കിയശേഷം എന്തേ ഇന്ന് യാത്ര നടന്നാക്കിയതെന്ന് ഞാന്‍ ചോദിച്ചു. അനില്‍ കാറുമായി വര്‍ക്ക്ഷോപ്പില്‍ പോയെന്നായിരുന്നു മറുപടി. പാര്‍ലമെന്റ് വളപ്പില്‍ ഫെറി (സഭാംഗങ്ങള്‍ക്ക് പോകാനായുള്ള വാഹന സംവിധാനം) നോക്കി നിന്നിട്ട് കണ്ടില്ലെന്നും പറഞ്ഞു. ഓട്ടോ കിട്ടുമോ എന്നറിയാന്‍ പുറത്തേക്കിറങ്ങി നടന്നതാണത്രെ. അപ്പോഴേക്കും എന്റെ ഓഫീസ് വാഹനം എത്തി. വീട്ടിലേക്ക് ഈ വാഹനത്തില്‍ എത്തിക്കാമെന്ന് അറിയിച്ചു. വാഹനത്തില്‍ കയറാന്‍ തുടങ്ങിയ അദ്ദേഹം എന്തോ ഓര്‍ത്തെന്ന പോലെ നിന്നു. എപ്പോഴാണ് എന്റെ ചാനലില്‍ അടുത്ത വാര്‍ത്ത എന്ന് ചോദിച്ചു. മൂന്നു മണിക്കാണെന്ന് മറുപടി പറഞ്ഞപ്പോള്‍ എങ്കില്‍ ആദ്യം ജോലി നടക്കട്ടെ താന്‍ നടന്നു പൊയ്ക്കോളം എന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ട് പോയി. രാജ്പഥ് മുറിച്ച് കടന്ന് ജോര്‍ജ്ജ് നടന്നുപോകുന്നത് ഞാന്‍ നോക്കിനിന്നു. അദ്ദേഹത്തിന്റെ പിന്നില്‍ പശ്ചാത്തലമായി നോര്‍ത്ത് – സൗത്ത് ബ്ലോക്കിനുള്ളില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി കഴിഞ്ഞ വ്യക്തി പൊരിവെയിലില്‍ മെല്ലെ നടന്നകലുന്നത് മനസില്‍ തട്ടുന്ന കാഴ്ച്ചയായിരുന്നു. ഈ മനുഷ്യന് അഴിമതിക്കാരനാണെന്ന് ആക്രോശിച്ചവരോട് പുച്ഛം തോന്നിയ നിമിഷം.
ഒരു ദിവസം ടൈംസ് ഓഫ് ഇന്ത്യയിലെ ചെറിയ വാര്‍ത്ത കണ്ണിലുടക്കി. കാര്‍ഗില്‍ ആയുധ ഇടപാട് കേസില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ സിബിഎ െകുറ്റവിമുക്തനാക്കിയെന്നായിരുന്നു വാര്‍ത്ത. രാജ്യത്തെ മാധ്യമങ്ങളും പ്രതിപക്ഷവം ഒന്നടങ്കം ആഘോഷിച്ച വാര്‍ത്ത. മൂന്ന് വര്‍ഷങ്ങള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ പാര്‍ലമെന്റില്‍ ബഹിഷ്കരിച്ച കോണ്‍ഗ്രസ് തിരികെ ഭരണത്തില്‍ കയറിയശേഷം നടന്ന അന്വേഷണം. ഇതെല്ലാം കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത് വലിയ വാര്‍ത്തയാക്കണമെന്ന് നിശ്ചയിച്ചു. ആദ്യം ജോര്‍ജിന്റെ വീട്ടിലേക്ക് വിളിച്ചു. പിഎയാണ് ഫോണെടുത്തത്. സ്വയം പരിചയപ്പെടുത്തി കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ തന്നെ ലൈനില്‍ കിട്ടി. വിവരം പറഞ്ഞു, ഒരു ഇന്റര്‍വ്യൂ വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞ മറുപടി എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. ഈ ആരോപണം വന്നപ്പോഴും എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല, അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കിയെന്ന് കേള്‍ക്കുമ്പോഴും ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രാഷ്ട്രീയക്കാര്‍ ഇത്തരം സംഭവത്തിലൂടെ പൊളിറ്റിക്കല്‍ മൈലേജ് മാത്രം നേടാന്‍ ശ്രമിക്കുന്നത് മാത്രമേ അന്ന് വരെ കണ്ടിരുന്നുള്ളൂ. ഈ മനുഷ്യന്റെ മറുപടി എന്നെ വീണ്ടും വിസ്മയിപ്പിച്ചു. ഇല്ലാത്ത ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ പ്രതിപക്ഷം വേട്ടയാടിയത്, വാജ്പേയി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: