ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയോടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനോടും തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന സോഷ്യലിസ്റ്റിന്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ നേരിടാന്‍ നേരിട്ട് ഇറങ്ങിത്തിരിച്ച ജോര്‍ജ് ബറോഡയില്‍ ഡൈനാമിറ്റുകള്‍ ശേഖരിച്ചതും പ്രതിഷേധ സൂചകമായി സ്ഫോടനം നടത്താന്‍ തീരുമാനിച്ചതും അതേ വിപ്ലവവീര്യം കൊണ്ടാണ്. കൊല്‍ക്കത്തയില്‍ വെച്ച് പിടിയിലായ ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു.
ഏകാധിപത്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്. അടുത്ത ജന്മമുണ്ടെങ്കില് തനിക്ക് വിയറ്റ്നാമില്‍ ജനിക്കണം എന്ന വാക്കുകള്‍ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസിലെ പോരാട്ട വീര്യത്തിന്റെ ഉദാഹരണം. അടിമുടി സോഷ്യലിസ്റ്റായി ജീവിച്ച അദ്ദേഹം അവസാനം വരെ ലളിത ജീവിതം നയിച്ചു.
ബീഹാറിലെ മുസാഫര്‍പൂറില്‍ നിന്ന് അഞ്ചു തവണ ലോക്സഭയിലേക്ക് വിജയിച്ച ഫെര്‍ണാണ്ടസ് സഭയിലെ ഏറ്റവും മികച്ച സാമാജികരില്‍ ഒരാളായിരുന്നു. 1989-90കളില്‍ വി.പി. സിങ് മന്ത്രിസഭയില്‍ റെയില്‍മന്ത്രിയായി തിളങ്ങിയ അദ്ദേഹം കൊങ്കണ്‍ റെയില്‍വേയുടെ തുടക്കമിട്ടുകൊണ്ട്് ഭരണമികവ് പ്രദര്‍ശിപ്പിച്ചു. 1998-2004 വരെ നീണ്ട വാജ്പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സൈനികരുടെ മന്ത്രിയെന്ന് അറിയപ്പെട്ടു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളെല്ലാം ജോര്ജ്ഫെര്ണാണ്ടസിന്റെ സംഭാവനയായിരുന്നു. 1998 മെയില്‍ പൊഖ്റാനില്‍ ഭാരതം നടത്തിയ അണുവിസ്ഫോടനത്തിന്റെ നേതൃത്വം വഹിച്ച അദ്ദേഹം 1999ല്‍ കാര്‍ഗില്‍ മലനിരകളില്‍ നടന്ന യുദ്ധത്തിന് നെടുനായകത്വം വഹിച്ചു. എന്നാല്‍ പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന ശവപ്പെട്ടി കുംഭകോണമെന്ന വ്യാജ ആരോപണം അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. സഹപ്രവര്‍ത്തക ജയാ ജയ്റ്റ്ലിക്കെതിരെ വന്ന തെഹല്‍ക്ക ആരോപണവും അദ്ദേഹത്തെ തളര്‍ത്തി. 2009ല്‍ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം 2010 മുതല്‍ പൂര്‍ണമായും പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മലയാളവും കൊങ്കണിയും കന്നഡയും അടക്കം പത്തോളം ഭാഷകള്‍ അറിയാമായിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രിയായിരിക്കെ 18 തവണയാണ് അദ്ദേഹം സിയാച്ചിനില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: