ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി. സോമശേഖര മാപ്പുപറഞ്ഞത് ജെഡിഎസ് കടുത്ത തീരുമാനമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ.
കുമാരസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ എച്ച്.ഡി. ദേവഗൗഡ അസ്വസ്ഥനാണ്. ആരുടെ പിന്‍ബലത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജെഡിഎസ് ദേശീയ നിര്‍വാഹക സമതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ദേവഗൗഡ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി കോണ്‍ഗ്രസിന്റെ കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാലിനെ വിളിച്ച് അതൃപ്തി അറിയിച്ചു. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് ജെഡിഎസ് നീങ്ങുമെന്നും മുന്നറിയിപ്പ് നല്കി.
ഇതോടെ കെ.സി. വേണുഗോപാല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിനെ വിളിച്ച് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയവര്‍ക്ക് കാരണം കാണക്കല് നോട്ടീസ് നല്കാന് നിര്‍ദേശിച്ചത്. എന്നാല്‍, യശ്വന്ത്പുര എംഎല്‍എ എസ്.ടി. സോമശേഖരയ്ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് സോമശേഖര കെപിസിസി ഓഫീസില്‍ എത്തി പരാമര്‍ശത്തില്‍ ഖേദം അറിയിച്ചത്.
അതേസമയം, സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിരന്തരം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സിദ്ധരാമയ്യയോടോ, സോമശേഖരയ്ക്ക് സമാനമായ പരാമര്‍ശം നടത്തിയ മന്ത്രിമാരായ പുട്ടുരംഗഷെട്ടി, എം.ബി. നാഗരാജു എന്നിവരോടോ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടില്ല. ഇതില്‍ ജെഡിഎസ് അതൃപ്തിയിലാണ്.
സര്‍ക്കാര്‍വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സിദ്ധരാമയ്യയെ താക്കീത് ചെയ്യണമെന്ന് കുമാരസ്വാമി മൂന്നു മാസം മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സഖ്യസര്‍ക്കാരിന് ദോഷകരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാഹുല്‍, സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്കി. ഇതു ലംഘിച്ചാണ് ഇപ്പോള്‍ വീണ്ടും സിദ്ധരാമയ്യ പക്ഷം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.
കോണ്‍ഗ്രസില്‍ നിന്നുള്ള നിരന്തര അപമാനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ അതൃപ്തി പുകയുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ വികാരമാണ് സോമശേഖരയിലൂടെ പുറത്തുവന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: