ന്യൂദല്‍ഹി: അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിര്‍ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ… ഭാരതീയ തത്വചിന്തയുടെ, വിദ്യാഭ്യാസത്തിന്റെ, അറിവിന്റെ എല്ലാം സാരാംശമായ ഈ പ്രാര്‍ഥനയും ഒടുവില്‍ കോടതി കയറുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതേതരമാണെന്നും ഈ പ്രാര്‍ഥന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി പരിഗണിച്ച ബെഞ്ച് ഇത് ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചു.
ബൃഹദാരണ്യകോപനിഷത്തില്‍ നിന്നുള്ള ഈ പ്രാര്‍ഥന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലണമോയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കും. വിനായക ഷാ എന്ന അഭിഭാഷകനാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ആര്. നരിമാന് അധ്യക്ഷനായ ബെഞ്ചാണ് ഇത് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചത്.
കേന്ദ്രീയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ പണം കൊണ്ട് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ മതപരവും ആരാധനാപരവുമായ കാര്യങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഇതര മതങ്ങളിലുള്ളവരും നിരീശ്വരവാദികളുടെ കുട്ടികളുമെല്ലാം ഇത് ചൊല്ലേണ്ടിവരുന്നെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പ്രാര്‍ഥന കുട്ടികളില്‍ ശാസ്ത്രീയ മനോഭാവം വളരുന്നത് തടയുന്നുവെന്നും ഷാ വാദിക്കുന്നു.
ഈ പ്രാര്‍ഥനയില്‍ മതപരമായ യാതൊന്നുമില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. പ്രാര്‍ഥന ഉപനിഷത്തില്‍ നിന്നാണെന്ന് ജസ്റ്റിസ് നരിമാന് പറഞ്ഞു. അങ്ങനെയെങ്കില്‍ സുപ്രീംകോടതിയുടെ ചിഹ്നം തന്നെ ഭഗദ്ഗീതയില് നിന്നാണ്. അതിനെ ആരും മതപരമായി കാണുന്നില്ല. യതോ ധര്‍മ സ്തതോ ജയഃ എന്നാണ് കുറിച്ചിരിക്കുന്നത്. എവിടെ ധര്‍മമുണ്ടോ അവിടെ ജയവുമുണ്ട് എന്നാണ് അര്‍ഥം, അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ വിധി പുനഃപരിശോധിക്കാന്‍ കോടതി ഒരുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. 2002ല്‍ മതവിദ്യാഭ്യാസവും മതപരമായ പഠനവും തമ്മിലുള്ള വ്യത്യാസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്കൂളുകളില്‍ മതപരമായ പഠനം അസ്വീകാര്യമാണെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, മതപഠനം അത്യാവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. വിവിധ മതധാരകള്‍, അതിലെ തത്ത്വചിന്തകള്‍ കുട്ടികളുടെ സ്വതന്ത്ര ചിന്തയെ തടയാത്ത പഠനമാണ് മതവിദ്യാഭ്യാസമെന്നും കോടതി അന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: