ആലപ്പുഴ: എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ മതതീവ്രവാദ സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ആഘോഷപൂര്‍വം സമ്മേളനങ്ങള്‍ നടത്തുന്നു. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിനെ ജൂലൈ ഒന്നിന് കോളേജ് ക്യാമ്പസില്‍ വച്ച് ക്യാമ്പസ് ഫ്രണ്ടുകാര്‍ കുത്തിക്കൊല്ലുകയായിരുന്നു.
ആസൂത്രിത കൊലപാതകമായിരുന്നു അഭിമന്യുവിന്റേത്. എസ്എഫ്ഐക്കും, സിപിഎമ്മിനും അനുകൂലമായി സൈബര്സഖാവായി പ്രവര്‍ത്തിച്ചവര്‍ പോലും കൊലപാതക സംഘത്തിലുണ്ടായിരുന്നു. പതിനാറ് പ്രതികളെയാണ് പിടികൂടാന്‍ സാധിച്ചത്. ഒന്നാം പ്രതിയുള്‍പ്പടെ ഏഴ് പ്രതികള്‍ ഒളിവിലാണെന്നാണ് ഭാഷ്യം. അടുത്തിടെ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു. പിടിയിലായവരുടെ വിചാരണ അടുത്തമാസം തുടങ്ങും.
നെഞ്ചില്‍ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കുത്തുകയായിരുന്നു. നല്ല പരിശീലനം ലഭിച്ചവരാണ് കുത്തിയതെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും പ്രധാനപ്രതികളെ പിടികൂടാത്തതില്‍ ദുരൂഹതയുണ്ട്. ഈ സാഹചര്യത്തിലാണ് അക്രമത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്ന സന്ദേശവുമായി ക്യാമ്പസ് ഫ്രണ്ട് ആഘോഷപൂര്‍വം സമ്മേളനങ്ങള്‍ നടത്തുന്നത്. അടുത്ത മാസം ഒന്നു മുതല്‍ മൂന്ന് വരെ ആലപ്പുഴ നഗരത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ റാലി അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്എഫ്ഐയുടെ അക്രമങ്ങള്‍ക്ക് മുന്നില്‍ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ പോലെ വിധേയരായി നില്ക്കാന് തങ്ങളെ കിട്ടില്ലെന്നും ചെറുത്ത് നില്പ്പുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലും, മുസ്ലിം മതവിഭാഗത്തിനിടയിലും വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതാണ് സമ്മേളത്തിന്റെ നോട്ടീസുള്‍പ്പടെയുള്ള പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യാനും ഇവര്‍ തയ്യാറായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഒന്നും ഇല്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: