കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പോര് മുറുകി. സീറ്റ് ചര്‍ച്ചയില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചതോടെ കെ.എം. മാണി സമ്മര്‍ദത്തിലായി. ജോസഫിന്റെ ആവശ്യത്തോട് ആദ്യം മൃദുസമീപനം പുലര്‍ത്തിയ മാണിക്ക് ഇന്നലെ ഗത്യന്തരമില്ലാതെ പാര്‍ട്ടിക്ക് രണ്ട് സീറ്റിന് അവകാശമുണ്ടെന്ന് പറയേണ്ടി വന്നു.
പാര്‍ട്ടിയില്‍ തങ്ങള്‍ ഒതുക്കപ്പെടുന്നതായ തോന്നല്‍ നാളുകളായി ജോസഫ് വിഭാഗത്തിനുണ്ട്. പാര്ട്ടികടിഞ്ഞാ ണ് ജോസ് കെ.മാണി ഏറ്റെടുക്കുന്നതാണ് ജോസഫ് വിഭാഗത്തെ അസ്വസ്ഥമാക്കിയത്. കേരളയാത്രയോടെ ജോസ് കെ. മാണി കൂടുതല്‍ കരുത്തനാവുമെന്നും താന്‍ ഒറ്റപ്പെടുമെന്നുമുള്ള തോന്നലില്‍ നിന്നാണ് രണ്ടാമത്തെ സീറ്റിനായി ജോസഫ് പിടിമുറുക്കുന്നത്. മാണി വിഭാഗവുമായിട്ടുളള ലയനത്തിലൂടെ തന്റെ കൂടെ നിന്നവര്‍ക്ക് പ്രയോജനമൊന്നും ലഭിച്ചില്ലെന്നാണ് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളയാത്ര സംബന്ധിച്ച് വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസഫ് പറഞ്ഞതോടെ മാണി ഗ്രൂപ്പിലെ അതൃപ്തി പുറത്തായി.
കേരള യാത്രയിലൂടെ ജോസ് കെ.മാണിയെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കാനാണ് മാണിയുടെ നീക്കം. ഇതിന് തടയിടാനാണ് രണ്ട് സീറ്റ് വേണമെന്ന വാദം പി.ജെ. ജോസഫ് മുന്നോട്ട് വച്ചത്. ഒന്നുകില്‍ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി. ഇതാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ ഇടുക്കി വിട്ട് കൊടുക്കും. അപ്പോഴും ചാലക്കുടിക്ക് മേലുള്ള ആവശ്യത്തില്‍ നിന്ന് ജോസഫ് വിഭാഗം പിന്മാറാന് ഒരുക്കമല്ല.
ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചതോടെ കേരള കോണ്‍ഗ്രസില്‍ സീറ്റിനായി വടംവലി തുടങ്ങിയിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. എന്നാല്‍ പി.ജെ. ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ട് നല്കാന് മാണിയെ അനുകൂലിക്കുന്നവര്‍ക്ക് താല്പര്യമില്ല. ജോസഫിനെ അനുകൂലിക്കുന്നവര്‍ക്ക് സീറ്റ് നല്കിയാല് പാര്‍ട്ടിയിലെ നേതൃത്വം നഷ്ടമാകുമെന്ന് മാണി വിഭാഗം കണക്കുകൂട്ടുന്നു.
നിഷാ ജോസിന് കോട്ടയം സീറ്റ് നല്കാന് കെ.എം. മാണി നീക്കം നടത്തിയിരുന്നു. ഇതിനോട് പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമായി. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്ന് പറഞ്ഞ് കെ.എം. മാണി ഇതില്‍ നിന്ന് തല്ക്കാലം പിന്‍വാങ്ങി.
സീറ്റിനായി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുമ്പോള്‍ ഒത്തുതീര്‍പ്പായി നിഷയുടെ പേര് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാമെന്നാണ് മാണി വിഭാഗം കണക്കുകൂട്ടുന്നത്. എതിര്‍പ്പ് വീണ്ടും ഉണ്ടായാല്‍ ചിലപ്പോള്‍ കെ.എം. മാണിയുടെ പേരുപോലും കോട്ടയത്ത് ഉയര്‍ന്നു വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: