മൂലമറ്റം: നാട്ടുകാരേയും പോലീസിനേയും വട്ടംകറക്കിയ കമിതാക്കള്‍ ഒടുവില്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മേലുകാവ് സ്വദേശിയായ യുവാവ് മൂന്നാഴ്ചയാണ് ഇലവീഴാപൂഞ്ചിറയ്ക്ക് സമീപത്തെ അടൂര്‍മല വനത്തിനുള്ളില്‍ കഴിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ മലയിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ആറിനാണ് കുമളി സ്വദേശിയായ പതിനേഴുകാരിയുമായി മേലുകാവ് വൈലാറ്റില്‍ ജോര്‍ജ് (അപ്പുക്കുട്ടന്-21) കടന്നത്. പാക്ക് പറിക്കുവാന്‍ കുമളിയിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. യുവാവ് ചിങ്ങവനം, കാഞ്ഞാര്‍ സ്റ്റേഷനുകളിലായി നിരവധി പീഡനക്കേസുകളില്‍ പ്രതിയാണ്. കുമളിയില്‍ നിന്ന് പള്ളിയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കുമളി പോലീസ് കേസെടുത്തിരുന്നു.
യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ ഇരുവരും ഒളിച്ചുകഴിയുന്നതായി മൊബൈല്‍ ലൊക്കേഷന്‍ പ്രകാരം സൂചന ലഭിച്ചു. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ രണ്ട് ചാക്ക് കെട്ടുമായി അടൂര്‍മലയില്‍ നിന്ന് കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി ഇരുവരും പോലീസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. പോലീസിനെ കണ്ടയുടനെ രണ്ടുപേരും രണ്ട് വഴിക്ക് ഓടിമറഞ്ഞു.
പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ അഭയം തേടി. കരിക്ക്, പഴം, മാങ്ങ അടക്കമുള്ള ഫലങ്ങള്‍ ഭക്ഷിച്ചാണ് കമിതാക്കള്‍ കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസിന് കൈമാറുകയായിരുന്നു.
കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞാര്‍ സ്റ്റേഷനിലെത്തിച്ച ഇരുവരെയും കുമളി പോലീസിന് കൈമാറി. കുമളിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കട്ടപ്പനയിലെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച ചൈല്ഡ്ലൈന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: