കൊച്ചി: രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ നയിക്കുന്ന പാര്‍ട്ടിയുടെ കൊച്ചി നേതൃസംഗമ യോഗത്തില്‍ മുരളി-പത്മജ സഹോദരങ്ങള്‍ അന്യരും അനാഥരും പോലെ. യോഗത്തില്‍ സ്ത്രീ സംരക്ഷണവും ക്ഷേമവും സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയിലിരുന്ന നേതാക്കളെയെല്ലാം പേരെടുത്ത് പരാമര്‍ശിച്ചെങ്കിലും ഷാനിമോള്‍ ഉസ്മാന്, പത്മജ, ലതികാ സുഭാഷ് തുടങ്ങിയവര്‍ ഉണ്ടായിട്ട് ആരെയും കുറിച്ച് പരാമര്‍ശിച്ചില്ല. യോഗം നടന്ന മറൈന്‍ ഡ്രൈവ് കോണ്‍ഗ്രസ് ബൂത്തുകമ്മിറ്റി വൈസ് പ്രസിഡന്റ് റോസ്ലി സ്റ്റാന്‍ലിയെ വേദിയില്‍ വിളിച്ച് അഭിനന്ദിച്ചു.
നേതാക്കളില്‍ ചിലരുടെ പേരു പരാമര്‍ശിച്ചപ്പോള്‍ അണികള്‍ ആവേശം കൊണ്ടു, ഉമ്മന്‍ചാണ്ടി, കെ. സുധാകരന്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായിരുന്നു കൈയടിയേറെ. ഇത് മനസിലാക്കിയ രാഹുലിന്, കേരളത്തില്‍ പല നേതാക്കള്‍ക്കും പല ചിന്തയും ആശയവുമുണ്ടെങ്കിലും പാര്ട്ടിക്കാര്യംവരുമ്പോള് ഒറ്റക്കെട്ടാണെന്ന് പ്രസ്താവിക്കേണ്ടിവന്നു.
വി.ഡി. സതീശന് എംഎല്‍എയായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്തിയത്. തുടക്കംമുതല്‍ ഒടുക്കംവരെ പിശകി. ആദ്യം രാഹുലിനെ കേള്‍ക്കാഞ്ഞതാണ് കാരണമെന്നു പറഞ്ഞു. നാലുവട്ടം മൈക്ക് മാറ്റിവെച്ച് ശ്രമിച്ചിട്ടും പരിഭാഷ തെറ്റി, തടസപ്പെട്ടു. ഒടുവില്‍ രാഹുലിനൊപ്പം ഒരേ മൈക്കില്‍കൂടി അടുത്തുനിന്ന് കേട്ട് പ്രസംഗിച്ചിട്ടും പിശകി. ഇതിനിടെ അവസരം മുതലാക്കി ഇടപെടാന്‍ ശശി തരൂര്‍ ശ്രമിച്ചെങ്കിലും രാഹുല്‍ പരിഗണിച്ചില്ല.
കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടാന്‍ പോകുന്നില്ലെന്നും സിപിഎമ്മിനെ തറപറ്റിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ചെങ്ങന്നൂര്‍ തോല്‍വിയില്‍നിന്ന് പഠിക്കണമെന്നും ബൂത്തുതലത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫലമില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
പതിനെട്ടു വയസുവരെ ചായവിറ്റ്, ആര്‍എസ്എസ് പ്രചാരകനായി തേരാപ്പാരാ നടന്ന പ്രധാനമന്ത്രിയായിപ്പോയ നരേന്ദ്ര മോദിയും പൈതൃകവും രാഷ്ട്രീയ പാരമ്പര്യവും കൊണ്ട് രാഷ്ട്രീയത്തില്‍വന്ന രാഹുല്‍ ഗാന്ധിയും തമ്മില്‍ താരതമ്യമില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
യോഗസ്ഥലത്ത് പ്രവേശിക്കാനാവാതെ പുറത്തുനിന്നവര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത് ഒച്ചപ്പാടുണ്ടാക്കി. ഇവര്‍ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചപ്പോള്‍ രമേശ് ചെന്നിത്തല ശാസിച്ചു. മുദ്രാവാക്യം വിളിക്കരുതെന്ന് താക്കീതുനല്കി. വേദിയില്‍ ഇരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ഓര്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ ഗാന്ധിയെ സംബോധന ചെയ്തത് കെപിസിസി അധ്യക്ഷന്‍ എന്നായിരുന്നു. ഒന്നിലേറെ തവണ ആവര്‍ത്തിച്ചു. സ്വാഗതം പറഞ്ഞ പ്രൊഫ. കെ.വി.തോമസ് ‘രാജീവ് ഗാന്ധി’ കീ ജയ് പറഞ്ഞാണ് നിര്‍ത്തിയത്. നന്ദി പറഞ്ഞ ടി.ജെ. വിനോദ് സ്വാഗതം ആശംസിച്ചതും പിഴവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: