ന്യൂദല്‍ഹി: തങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന സ്വപ്നങ്ങള്‍ മക്കള്‍ നടപ്പാക്കണമെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ കുട്ടികള്‍ക്കും അവരുടേതായ ശേഷികളും കഴിവുകളുമുണ്ട്. ഓരോ കുട്ടിയുടെയും ഗുണപരമായ കഴിവുകള്‍ മനസിലാക്കുകയെന്നതാണ് പ്രധാനം. പരീക്ഷകള്‍ ഒരാളെ കൂടുതല്‍ ശക്തമാക്കും. അതുകൊണ്ട് അതിനെ ആരും വെറുപ്പോടെ കാണരുത്. പരീക്ഷാ പേ ചര്‍ച്ച 2.0ന്റെ ഭാഗമായി ദല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതീക്ഷകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരാശയുടെയും സന്തോഷമില്ലായ്മയുടെയും അന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഒരു കുട്ടിയുടെ പ്രകടനം രക്ഷിതാക്കളെ അറിയാനുള്ള രേഖയായി കാണരുത്. അതാണ് ലക്ഷ്യമെങ്കില്‍ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തവയാകും. പഠിക്കാന്‍ മിടുക്കനായിരുന്ന മകന് ഇപ്പോള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട് പിന്നിലായെന്ന പരാതി ഒരു രക്ഷകര്‍ത്താവ് ഉന്നയിച്ചു. സാങ്കേതികവിദ്യയുമായി ഇടപഴകാന്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മോശമാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മോദി പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യ മനസ്സിന്റെ വികാസത്തിലേക്ക് നയിക്കുന്നതാകണം. അതിന്റെ അര്‍ത്ഥം നൂതനാശയമായിരിക്കണം. പ്ലേ സ്റ്റേഷനുകള്‍ നല്ലതാണ്, എന്നാല്‍ കളിസ്ഥലങ്ങളെ മറക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരെല്ലാവരും തന്റെ കുടുംബമാണ്. ഒരാള്‍ തന്റെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുകയാണെങ്കില്‍ എങ്ങനെ ക്ഷീണിതനാണെന്ന് തോന്നും? ഓരോ ദിവസവും പുതിയ ഊര്‍ജ്ജത്തോടെയാണ് താന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സമയവും തളര്‍ച്ചയും സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവരുമായല്ല, തന്റെ തന്നെ റെക്കാര്‍ഡുകളോടാണ് മത്സരിക്കേണ്ടത്. ഒരാള്‍ തന്റെ സ്വന്തം ഭൂതകാല റെക്കാര്‍ഡുകളുമായി മത്സരിക്കുമ്പോള്‍ നിഷേധാത്മകതയേയും അശുഭപ്രതീക്ഷയേയും പരാജയപ്പെടുത്താനാകും. ഒന്നര മണിക്കൂര്‍ പരിപാടിയില്‍ ഏറെ ഊര്‍ജ്ജസ്വലനായി കാണപ്പെട്ട പ്രധാനമന്ത്രിയുടെ വാക്കുകള്‍ പലപ്പോഴും നിലയ്ക്കാത്ത കയ്യടികള്‍ക്ക് കാരണമായി. സരസമായ മറുപടികള്‍ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. ഇത്തവണ വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: