തിരുവനന്തപുരം: നഗരമധ്യത്തില്‍ പോലീസിനെ ആക്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുഖ്യപ്രതി രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്കൊപ്പം പൊതുവേദിയില്‍. തിങ്കളാഴ്ച യൂണിവേഴ്സിറ്റി കോളേജിലെ പരിപാടിയിലാണ് മന്ത്രിമാരായ എ.കെ. ബാലന്, കെ.ടി. ജലീല്‍ എന്നിവര്‍ക്കൊപ്പം കേസിലെ മുഖ്യപ്രതി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നസീം പങ്കെടുത്തത്.
ആക്രമണമുണ്ടായി ഒന്നരമാസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പോലീസിനായിട്ടില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി കേസൊതുക്കാന്‍ പോലീസ് ശ്രമിക്കുന്നു. അതുകൊണ്ടാണ് മൂക്കിനു താഴെ പ്രതി വന്നു പോയിട്ടും പോലീസ് കണ്ട ഭാവം നടിക്കാത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് മീറ്ററുകള്‍ക്കപ്പുറമാണ് യോഗം നടന്നത്.
പ്രതി ഒളിവിലെന്ന് പോലീസ് പറയുമ്പോഴും നസീം നഗരപരിധിയില്‍ തന്നെയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. നസീം ഒളിവിലെന്നു പറയുന്ന പോലീസ്, ഇയാളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പോലും ഇറക്കിയിട്ടില്ല. നസീമടക്കം അവശേഷിക്കുന്ന പ്രതികളെ കണ്ടെത്തിയില്ലെന്നു കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.
ഡിസംബര്‍ 12നാണ് സംഭവം. ട്രാഫിക് നിയമലംഘനം നടത്തിയ ബൈക്ക് യാത്രക്കാരനെ പോലീസ് തടഞ്ഞു. ഇയാള്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എസ്എഫ്ഐക്കാരെ വിളിച്ചുവരുത്തി പോലീസിനെ ആക്രമിച്ചു. സംഭവത്തില്‍ നാല് പേര് കീഴടങ്ങിയതല്ലാതെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. സിപിഎമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണം മന്ദഗതിയിലാക്കാന്‍ ശ്രമിക്കുന്നതായി സ്പെഷ്യല്‍ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: