ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അയോധ്യയിലെ തര്‍ക്കഭൂമി ഒഴികെയുള്ള ഭാഗം ഉടമകള്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിച്ചു.
1991ലാണ് തര്‍ക്കഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ തര്‍ക്കമില്ലാത്തതിനാല്‍ ഭൂമി കൈവശം വച്ചിരിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 2.7 ഏക്കറിനെക്കുറിച്ച് മാത്രമാണ് തര്‍ക്കമുള്ളത്.
രാമക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി രൂപീകരിച്ച രാമജന്മഭൂമി ന്യാസാണ് ഭൂരിഭാഗം സ്ഥലത്തിന്റെയും യഥാര്‍ഥ ഉടമസ്ഥര്‍. ഇതു തിരിച്ചുനല്‍കി ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുകയാണ് ലക്ഷ്യം. രാമജന്മഭൂമിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ വിഎച്ച്പി ക്ഷേത്രത്തിനാവശ്യമായ തൂണുകളും മറ്റും നിര്‍മിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത അധിക ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് നല്‍കണമെന്ന് രാമജന്മഭൂമി ന്യാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവിലെ സ്ഥിതി തുടരാന്‍ 2003ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിഎച്ച്പിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വാഗതം ചെയ്തു. രാമജന്മഭൂമി ന്യാസിന്റേതുള്പ്പെടെയുള്ള ഭൂമി തര്ക്കത്തിലുള്ളവയല്ലെന്നും സുപ്രീംകോടതി എത്രയും പെട്ടെന്ന് ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎച്ച്പി പറഞ്ഞു. ഉപയോഗിക്കാത്ത ഭൂമി ഉടമകള്‍ക്ക് നല്‍കണമെന്ന് എം. ഇസ്മായില്‍ കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും വിഎച്ച്പി ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ സൗഹാര്‍ദ്ദത്തിന് അനിവാര്യമായ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് യോഗി വ്യക്തമാക്കി.
അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം തുടങ്ങുന്നത് അനിശ്ചിതമായി നീളുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. പ്രശ്നം കോടതി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: