ന്യൂദല്‍ഹി: കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിനാമി നിയമം വന്‍ വിജയത്തിലേക്ക്. നിയമം വന്ന് രണ്ടു കൊല്ലത്തിനുള്ളില്‍ 6900 കോടി രൂപയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തി.
ബിനാമി ഇടപാടുകള്‍ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും അതിന്റെ ഗുണഭോക്താക്കളെയും തടവിലാക്കാനും സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം 2016ലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്.
കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും ബിനാമി സ്വത്തിന്റെ വിപണി മൂല്യത്തിന്റെ 25 ശതമാനം വരെ പിഴയുമാണ് ശിക്ഷ. തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും സ്വത്തിന്റെ മൂല്യത്തിന്റെ പത്തു ശതമാനം പിഴയും ശിക്ഷ ലഭിക്കും. ഇതിനു പുറമേ 1961ലെ ആദായ നികുതി നിയമപ്രകാരമുള്ള ശിക്ഷയുമുണ്ടാകും.
വിവാദ വജ്രവ്യാപാരി നീരവ് മോദി, മേഹുല്‍ ചോക്സി എന്നിവരടക്കമുള്ള പല പ്രമുഖരുടെയും ബിനാമി സ്വത്ത് ഇങ്ങനെ കേന്ദ്രം കണ്ടുകെട്ടിയിട്ടുണ്ട്.
2015ല്‍ കള്ളപ്പണത്തിനെതിരെ കൊണ്ടുവന്ന കള്ളപ്പണ നിരോധന (വിദേശ സ്വത്ത്) നിയമമടക്കമുള്ളവ വഴി 70,000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് മോദി സര്‍ക്കാര്‍ കണ്ടുകെട്ടിയത്.
ഇവയ്ക്കു പുറമേ കള്ളപ്പണം തടയാനുദ്ദേശിച്ച് നിരവധി നിയമങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. കടുത്ത നടപടികളും കൈക്കൊള്ളുന്നുണ്ട്. കള്ളപ്പണമുണ്ടെന്നു വെളിപ്പെടുത്തി അതിന്റെ ഒരു ഭാഗം പിഴയടച്ച് നിയമനടപടികളില്‍ നിന്ന് മോചിതരാകാനുള്ള നിയമമാണ് അതിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: