തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചും വികസന കാര്യങ്ങള്‍ ഉള്‍പ്പെടെ നരേന്ദ്ര മോദി ഭരണത്തെക്കുറിച്ചും കൊച്ചിയില്‍ നടത്തിയ പ്രസംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.
ലോകത്തിപ്പോള്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്ച്ചാതോതുളള രാജ്യമാണ് ഇന്ത്യ. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030ല്‍ ഇന്ത്യ അമേരിക്കയെ പിന്നിലാക്കുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ലെ ജിഡിപിയായ 5.4% ഇപ്പോള്‍ 7.3% ല്‍ എത്തിയിരിക്കുന്നു.
മോദി ഭരണത്തിന് കീഴില്‍ കാര്‍ഷിക രംഗം മുതല്‍ സമസ്ത മേഖലകളിലും മുന്നേറ്റവും പുരോഗതിയുമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ യുപിഎയുടെ 2004-2014 കാലഘട്ടവും എന്‍ഡിഎയുടെ 2014-2019 കാലഘട്ടവും അടിസ്ഥാനമാക്കിയുള്ള സംവാദത്തിന് ബിജെപി തയ്യാറാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിന് തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരവും സിപിഎം നിലപാടിന് അനുകൂലമായി അവരുമായുള്ള ധാരണ പ്രകാരവുമാണ്. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്‍ഡ് അംബാസിഡറാ’യി അവരെ പുകഴ്ത്തുകയും സ്വന്തം നാടിനെ ഇകഴ്ത്തുകയുമാണുണ്ടായത്. ഈ നിലപാട് അടിസ്ഥാനപരമായി തെറ്റും രാജ്യ താല്പര്യങ്ങള്ക്ക് ഹാനികരവുമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: