ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ 2013 ല്‍ കുറ്റസമ്മതം നടത്തിയത് ദല്‍ഹി പോലീസ് മര്‍ദ്ദിച്ചത് കൊണ്ടാണെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. കേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തര വിലക്ക് നീക്കാനുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവേയാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍.
അതേസമയം, ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് കോടതി പരാമര്‍ശിച്ചു. ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷമാക്കി കുറയ്ക്കാന്‍ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
ശ്രീശാന്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന പണത്തെക്കുറിച്ച് വാദമധ്യേ കോടതി ആരാഞ്ഞു. എന്നാല്‍ അത് അനാഥാലയത്തിന് നല്കാനായിരുന്നെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന് മറുപടി നല്കി. കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി വെച്ചു.
ജസ്റ്റിസ് അശോക് ഭൂഷണ്, കെ.എം ജോസഫ് എന്നിവരാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്.
2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിംഗ്സ് ഇലവന് പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് ശ്രീശാന്തിനെ പട്യാല കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കുകയായിരുന്നു. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: