ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ്, ഐഎന്‍എക്സ് മീഡിയ അഴിമതി കേസുകളില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തിന് വിമര്‍ശനവും താക്കീതുമായി സുപ്രീംകോടതി. അന്വേഷണത്തോട് നിസ്സഹകരണത്തിന്റെ കണികയെങ്കിലും പ്രകടിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മുന്നറിയിപ്പ് നല്കി. ടെന്നീസ് ടൂര്‍ണമെന്റിനായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വിദേശത്ത് പോകുന്നതിന് മുന്‍പ് പത്ത് കോടി രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് 5, 6, 7, 12 തീയതികളില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകണം. ”ആഗ്രഹിക്കുന്നിടത്തൊക്കെ താങ്കള്‍ക്ക് പോകാം.
ഇഷ്ടമുള്ളതൊക്കെ ചെയ്യാം. പക്ഷെ നിയമത്തോട് കളിക്കരുത്”. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് ഫ്രാന്‍സ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. മുന്‍ കളിക്കാരനായ കാര്‍ത്തി ഇപ്പോള്‍ കമ്പനിയുടെ ഭരണനിര്‍വഹ സമിതി അംഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി. ഐഎന്‍എക്സ് മീഡിയക്ക് വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കെ അനധികൃതമായി ഇടപെട്ടെന്നാണ് കാര്‍ത്തിക്കെതിരായ കുറ്റം. ചിദംബരവും ഇതില്‍ പ്രതിയാണ്. ഇതിന് പുറമെ എയര്‍സെല്‍ മാക്സിസ് അഴിമതി കേസിലും ചിദംബരം പ്രതിപ്പട്ടികയിലുണ്ട്. കാര്‍ത്തി നേരത്തെ അറസ്റ്റിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: