കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ കോടതി പുറപ്പെടുവിച്ച സമന്‍സിലുള്ള സാക്ഷികളെ യുഡിഎഫ് നേതാക്കള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ കേസ് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സാക്ഷികളെ പിടിച്ച് വയ്ക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ മഞ്ചേശ്വരത്ത് നടക്കുന്നത്. അവര്‍ ഹാജരായാല്‍ കേസ് തീര്‍ക്കാവുന്നതേയുള്ളു വെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒട്ടു മിക്ക മണ്ഡലങ്ങളിലും ഇത്തവണ ത്രികോണമത്സരമായിരിക്കും നടക്കുക. എതാനും ദിവസങ്ങള്‍ക്കകം എന്‍ഡിഎയുടെ പൂര്‍ണ്ണമായ ലോകസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുമെന്ന് സുരേന്ദ്രന് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. മഞ്ചേശ്വരം കാസര്‍കോട് മേഖലകളില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നത് സിപിഎമ്മിലെ സുഡാപ്പികളെന്ന് അവകാശപ്പെടുന്ന വിഭാഗമാണ്.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് മുസ്ലിംമത വിഭാഗങ്ങളെ പ്രീതിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ മുസ്ലിം വിഭാഗങ്ങളുടെ ഇടയിലേക്കുള്ള കടന്ന്കയറ്റം യുഡിഎഫ് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലതെന്ന് സുരേന്ദ്രന് കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: