തിരുവനന്തപുരം: സ്ത്രീനവോത്ഥാനത്തിന് വനിതാ മതില് കെട്ടി, ശബരിമലയില്‍ ആചാരലംഘനത്തിനു കോപ്പുകൂട്ടിയ പിണറായി വിജയന് സര്‍ക്കാര്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ വേട്ടയാടാന്‍ പുതിയ സാധ്യതകള്‍ തേടുന്നു.
സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡു ചെയ്ത ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയതായി സൂചന. പീഡനക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച ഡിവൈഎഫ്ഐക്കാര്‍ ഒളിച്ചിരിക്കുന്നു എന്നു വിവരം കിട്ടിയതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
റെയ്ഡിന്റെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് എഡിജിപി മനോജ് എബ്രഹാം നല്കിയ റിപ്പോര്‍ട്ടു മറികടന്ന് ചൈത്രക്കെതിരെ എന്തു നടപടി സ്വീകരിക്കാം എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നാണ് കരുതുന്നത്. ചൈത്രയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ സിപിഎം ഉറച്ചു നില്ക്കുന്ന സാഹചര്യത്തിലാണിത്.
ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ലെന്നാണ് ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
റെയ്ഡ് നടത്തിയത് വിവാദമായതിന് പിന്നാലെ സംഭവം വിശദീകരിക്കാനാണ് ചൈത്ര മുഖ്യമന്ത്രിയെ കണ്ടത്. എസ്പി പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയില്‍ ചൈത്രയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.
എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചൈത്രക്കെതിരെ രൂക്ഷ വിമര്‍ശനം തുടരുകയാണ്. നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ലെന്ന് കോടിയേരി ആവര്‍ത്തിച്ചു. റെയ്ഡ് പ്രശസ്തിക്ക് വേണ്ടിയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
ചൈത്രയുടെ നടപടിയെ അനുകൂലിച്ച് മുന്‍ ഡിജിപി പി.കെ. ഹോര്‍മിസ് തരകന് രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോര്‍മിസ് തരകന് പറഞ്ഞു. ചൈത്രയുടെ നടപടിയില്‍ തെറ്റു കാണുന്നില്ല. കീഴ്വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും ഹോര്‍മിസ് തരകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: