മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിയിലും 10 ശതമാനം സംവരണം നല്കുന്ന ഭരണഘടനാഭേദഗതി നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നു കഴിഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം എല്ലാ കളികളും മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.
ദളിത് നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്തേവാലെയാണ് ഈ പുതിയ തുടക്കത്തിന് പ്രധാനമന്ത്രിയെ ഏറ്റവുമാദ്യം അഭിനന്ദിച്ചത്. ”സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദളിതര്‍ക്കും സവര്‍ണര്‍ക്കുമിടയില്‍ ഏറെ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സവര്‍ണര്‍ക്ക് 25 ശതമാനം സംവരണം എന്നതായിരുന്നു എക്കാലത്തെയും എന്റെ ആവശ്യം. പത്ത് ശതമാനമെന്നത് ഒരു നല്ല തുടക്കം തന്നെയാണ്. ഇത് മികച്ച സ്ട്രോക്കായിരുന്നു. മോദി ഒരു നല്ല ബാറ്റ്സ്മാനും”. എന്നാണ് രാംദാസ് അത്തേവാല പറഞ്ഞത്.
ഒരു ഒബിസിക്കാരനായ മോദി മുന്നാക്ക സംവരണത്തിലൂടെ നല്കുന്ന സന്ദേശം ഇതാണ്; താന്‍ എല്ലാവര്ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസനമാണ് ലക്ഷ്യം.
ഹിന്ദുക്കള്‍ക്കു മാത്രമല്ല, കാലങ്ങളായി സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും നിയമം ഗുണം ചെയ്യും. ”സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കൂടി തൊഴില്‍ സംവരണം നല്കുവാനുള്ള ഈ ചരിത്ര തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം അര്‍പ്പിക്കുന്നു. സാമൂഹ്യ നീതി കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും സമഗ്ര വികസനമെന്ന സര്‍ക്കാര്‍ സമീപനത്തിന് അടിവരയിടുകയും ചെയ്യുന്ന പ്രശംസനീയമായ ചുവടുവെപ്പാണിത്.” ബിജെപി എംപി വിനയ് സഹസ്രബുദ്ധേയുടെ വാക്കുകള്‍.
സര്‍ക്കാരിന്റെ സമര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസായതോടെ വ്യക്തമായിരിക്കുകയാണ്. എന്നിരുന്നാലും നിയമസംവിധാനത്തിന്റെ കടമ്പ കൂടി കടക്കാന്‍ പുതിയ സംവരണ നിയമത്തിനു കഴിയുമോ എന്ന് ഇപ്പോഴും ഉറപ്പില്ല.
മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരണം എന്ന ആവശ്യം കാലങ്ങളായി തുടരുന്നതാണ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇതിനായി പല വട്ടം പരിശ്രമിച്ചെങ്കിലും ജുഡീഷ്യറി അവയെല്ലാം നിരസിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നു എന്നത് പിരഗണിക്കാവുന്ന ഘടകമാണെങ്കിലും സംവരണത്തിന്റെ മാനദണ്ഡം അതിലേക്കു മാത്രമായി ചുരുങ്ങരുതെന്നായിരുന്നു ജുഡീഷ്യറിയുടെ നിലപാട്. അതുകൊണ്ട് തന്നെ, സാമൂഹിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകണം സംവരണം അനുവദിക്കേണ്ടത് എന്ന് ഇന്ദിരാ സാവ്നേ കേസില്‍ സുപ്രീം കോടതി വിധിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും വെല്ലുവിളിക്കാനാണ് അവരുടെ തീരുമാനം.
മുന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്നതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഏറ്റവുമാദ്യം സ്വാഗതം ചെയ്തവരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സംവരണം എന്ന തീരുമാനവുമായി 2008ല്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ മുന്നോട്ടു വന്നുവെങ്കിലും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍, തീരുമാനത്തെ സുപ്രീം കോടതയില്‍ ചോദ്യംചെയ്തതോടെ അതിന് അവസാനമായി.
2014 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാട്ട് വിഭാഗത്തില്‍പ്പെട്ടവരെ കേന്ദ്ര ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി ഈ തീരുമാനവും അന്ന് തള്ളി. ജാട്ടുകള്‍ ഒരിക്കലും സാമൂഹിക അസമത്വം നേരിട്ടിരുന്നില്ല, രാജസ്ഥാനിലടക്കം ചില രാജഭരണ പ്രദേശങ്ങളില്‍ അധികാരത്തില്‍വരെ അവരുണ്ടായിരുന്നു എന്നാണ് ഇതിന് കോടതി ചൂണ്ടിക്കാട്ടിയ കാരണം,
കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയിലും ഇത്തരമൊരു നീക്കം നടത്തിയിരുന്നു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലിം വിഭാഗത്തിന് അഞ്ചു ശതമാനവും സംവരണം ഏര്‍പ്പെടുത്തി. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്നു എന്നു കാണിച്ചായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ നീക്കം. സര്‍ക്കാര്‍ ഉത്തരവ് ബോംബേ ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ തെറ്റായിരുന്നു എന്നും കോടതി ചൂണ്ടി കാണിച്ചു.
ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് 2016ല്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി. ഒടുവില്‍ പട്ടേല്‍ വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ തീരുമാനം റദ്ദാക്കി. മുന്നാക്ക സംവരണ നിയമത്തിന് മുകളില്‍ ജുഡീഷ്യറി എന്ന വാള് ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ അവരുടെ സമര്‍പ്പണ ബോധമാണ് തെളിയിച്ചിരിക്കുന്നത്.
ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഏറെ ദൂരം മുന്നോട്ടുപോകുമെന്നുറപ്പാണ്. പല സംസ്ഥാനങ്ങളിലും രാജ്പുത്തുകളെ പോലെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. മുന്‍കാലങ്ങളിലെ സംവരണം സമുദായങ്ങള്‍ക്കിടയില്‍ പലപ്പോഴും വിള്ളലിനും കാരണമായി. തൊഴില്‍ സംവരണം മൂലം വഞ്ചിതരാകുന്നു എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. പക്ഷെ ഇന്ന് മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുവര്‍ക്ക് സംവരണം വേണമെന്ന നിലപാടിലാണ് ദളിത് നേതാക്കളായ മായാവതിയും അത്തേവാലെയും പോലും.
സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു എന്ന വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ മോദി സര്‍ക്കാരിന്റെ മറ്റു ചില പദ്ധതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത രണ്ട് വര്‍ഷത്തില്‍ 2,30,000 അധിക ഒഴിവുകള്‍ നികത്താന്‍ തയാറായിക്കഴിഞ്ഞു എന്നാണ് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇപ്പോഴത്തെ റെയില്‍വേ റിക്രൂട്ട്മെന്റുകളേക്കാള്‍ വളരെ അധികമാണ്. 10 ശതമാനം തൊഴിലുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും നല്‍കും. രണ്ട് ഘട്ടമായാകും നിയമനം നടത്തുകയെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയലും അറിയിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ആദ്യ ഘട്ടം ആരംഭിച്ച് 2020 ഏപ്രില്‍- മെയോടെ അവസാനിക്കും. 1,31,428 പോസ്റ്റുകളിലേക്കായിരിക്കും നിയമനം.
രണ്ടാം ഘട്ടം 2020 മെയ്-ജൂണ്‍ മാസത്തില്‍ ആരംഭിച്ച് 2021 ജൂലൈ-ആഗസ്തോടെ അവസാനിക്കും. 99,000 ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക. ഇതില്‍ 23000 ഒഴിവുകളില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി സംവരണം നല്‍കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: