2019 ജനുവരി 8, 9 തീയതികളില്‍ പണിമുടക്കുദിവസം ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാതെ പാവപ്പെട്ട തൊഴിലാളികളുടെ 2 ദിവസത്തെ പണിമുടക്കി വേതനം നഷ്ടപ്പെടുത്തിയ, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കോളേജ് അദ്ധ്യാപകരടക്കമുള്ള ജീവനക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ പണിമുടക്കു ദിവസങ്ങളിലെ ശമ്പളം എഴുതിവാങ്ങുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട തൊഴിലാളികളെക്കൊണ്ട് പണിമുടക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയവരാണിവര്‍ എന്നോര്‍ക്കുമ്പോഴാണ് കൊലച്ചതിയുടെ ആഴം മനസ്സിലാകുന്നത്.
പണിമുടക്കുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു വരുന്നതുവരെ പണി മുടക്കിയ ദിവസങ്ങളിലെ ശമ്പളം എഴുതാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പ്രത്യക്ഷമായ യാതൊരു ഉത്തരവുമില്ലാതെ മേലുദ്യോഗസ്ഥന്മാര് ഈ കൊള്ളയടിക്ക് കൂട്ടുനില്‍ക്കുന്നത്. ഹര്‍ത്താല്‍ നഷ്ടം 3 കോടി എന്നു വിലപിക്കുന്നവര്‍ ലക്ഷങ്ങള്‍ യുജിസി ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകരടക്കമുള്ള ഈ ജീവനക്കാര്‍ നടത്തുന്ന കോടികളുടെ കൊള്ളയടി കണ്ടില്ലന്നു നടിക്കുന്നു.
സാധാരണക്കാരന്റെ കാര്യത്തില്‍ നിയമത്തിന്റെ നൂലിഴ കീറി പരിശോധിക്കുന്ന നീതിന്യായ സംവിധാനങ്ങള്‍ പോലും ഈ കൊലച്ചതിക്കു മുമ്പില്‍ മൂകസാക്ഷിയായി നില്ക്കുന്നു. പണിമുടക്കുദിവസം പണിമുടക്കിനോട് സഹകരിക്കാതെ അവധിയെടുത്തവരും കഷ്ടപ്പാടു സഹിച്ച് ജോലിക്കുവന്നവരും പ്രത്യയശാസ്ത്ര കാപട്യത്തിന്റെ ഈ സംഘടിത മുഷ്ക്കിനുമുമ്പില് നിശ്ശബ്ദരാകുന്നു.
ജി. മാധവന്‍കുട്ടി, വടക്കാഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: