തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങള്‍ പരിധിയില്‍ വരുന്ന കന്റോണ്‍മെന്റ് സ്റ്റേഷന് ഇപ്പോള്‍ കീഴടങ്ങല്‍ സ്റ്റേഷനാണ്. കന്റോണ്‍മെന്റ് സ്റ്റേഷന് പരിധിയില്‍ സിപിഎമ്മിന്റെ പോഷക സംഘടനയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ‘ഈ ഇളവ്.’ ആക്രമണം നടത്തിയാലും പോലീസുകാരെ ആക്രമിച്ചാലും പോലീസ് പ്രതികളെ പിടികൂടില്ല. കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പ്രതികള്‍ ഹാജരാകുന്നതും കാത്തിരിയ്ക്കും.
ഡിസംബര്‍ 12നാണ് പാളയത്ത് നടുറോഡില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. കന്റോണ്‍മെന്റ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടിയില്ല. നല്കിയ വിശദീകരണം പ്രതി ഒളിവിലാണെന്നാണ്. ഒളിവിലായിരുന്ന പ്രതി എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം നസീം തിങ്കളാഴ്ച സംസ്ഥാന മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടതും കന്റോണ്‍മെന്റ് പോലീസിന്റെ മൂക്കിന് താഴെ.
എന്നിട്ടും പ്രതിയെ പിടികൂടിയില്ല. മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിടുന്ന ചിത്രം പുറത്തായതോടെ പ്രതികളെ കീഴടക്കണമെന്ന അപേക്ഷയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോയത് സിപിഎം നേതാക്കളുടെ അടുത്തേക്ക്. പോലീസ് ഉദ്യോഗസ്ഥരുടെ ‘വേദന’ മനസ്സിലാക്കിയ സിപിഎം ജില്ലാ നേത്യത്വം സ്വന്തം ‘വേദന’ മറന്ന് ഇന്നലെ ഉച്ചയോടെ നസീമിനെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാക്കി.
ഈ മാസം നടന്ന ദേശീയ പണിമുടക്കിന് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്തത് എന്‍ജിഒ യൂണിയനില്‍പ്പെട്ടവരാണ്. ആ സംഭവവും നടന്നത് കന്റോണ്‍മെന്റ് സ്റ്റേഷന് പരിധിയില്‍. മണിക്കൂറുകള്‍ക്കകം പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതികള്‍ ഹാജരാകുന്നതും കാത്തിരിക്കുകയായിരുന്നു കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍. സംഭവം നടന്ന് ഒരാഴ്ചകഴിഞ്ഞിട്ടാണ് പ്രതികള്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്.
അതിനുമുന്‍പ് പ്രതികള്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്ന് ടവര്‍ ലൊക്കേഷനില്‍ വ്യക്തമായിട്ടും പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറായില്ല. ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്ന പ്രതികളെ പിടികൂടാന്‍ സിപിഎം നേതാക്കള്‍ അനുവാദം നല്‍കാത്തതാണ് അതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: