ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. സെന്റ് ജയിംസ് പാര്‍ക്കില്‍ അരങ്ങേറിയ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് പിന്നില്‍ നിന്ന് പൊരുതിക്കയറി സിറ്റിയെ വീഴ്ത്തി- ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്.
നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ തോല്‍വി ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷ ഉയര്‍ത്തി. സിറ്റിയെക്കാള്‍ നാലു പോയിന്റ് മുന്നില്ക്കറയിയ ലിവര്‍പൂള്‍ 23 മത്സരങ്ങളില്‍ അറുപത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. സിറ്റിക്ക് 24 മത്സരങ്ങളില്‍ 56 പോയിന്റാണുള്ളത്. ടോട്ടനം 23 മത്സരങ്ങളില്‍ 51 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്്.
മുഖ്യ പരിശീലകന് പെപ്പ് ഗര്ഡിയോളയുടെ കീഴില്‍ നൂറാം പ്രീമിയര്‍ ലീഗ് മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി നിരാശപ്പെടുത്തി. ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ നേടി സെര്‍ജിയോ അഗ്യൂറ സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് അവര്‍ തകര്‍ന്നുപോയി. മികവ് നിലനിര്‍ത്താനാകാതെ ന്യൂകാസിലിന് മുന്നില്‍ അടിയറവ് പറഞ്ഞു.
ആദ്യ പകുതിയില്‍ സിറ്റി ഒരു ഗോളിന് മുന്നിലായിരുന്നു. പക്ഷെ തകര്‍ത്തുകളിച്ച ന്യൂകാസില്‍ യുണൈറ്റഡ് അറുപത്തിയാറാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. റോണ്ഡണാണ് സ്കോര്‍ ചെയ്തത്.
കളിയവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ മാറ്റ് റിച്ചി പെനാല്‍റ്റിയിലൂടെ ഗോള്‍ സമ്മാനിച്ച് ന്യൂകാസിലിന് അട്ടിമറി വിജയം സമ്മാനിച്ചു. 2005 നു ശേഷം ഇതാദ്യമായാണ് ന്യൂകാസില്‍ നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാര്ക്കെതിരെ വിജയം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: