ഹാമില്ട്ടണ്: ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നതില്‍ വിദഗ്ധനായ രോഹിത് ശര്‍മ തന്റെ ഇരുനൂറാം ഏകദിനം അവിസ്മരണീയമാക്കാന്‍ ഇറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ നാലാം മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന സെഡന്‍ പാര്‍ക്കില്‍ വിജയം നേടിയാല്‍ ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യക്ക് ഏക്കാലത്തെയും വമ്പന്‍ പരമ്പര വിജയം ഉറപ്പാകും. രാവിലെ 7.30ന് കളി തുടങ്ങും.
ആദ്യ മൂന്ന് മത്സരങ്ങളിലും വിജയക്കൊടി നാട്ടിയ ഇന്ത്യ 3-0 ന് പരമ്പര നേടിക്കഴിഞ്ഞു. ഇന്നൊരു വിജയം കൂടി നേടിയാല്‍ ഇന്ത്യയുടെ ലീഡ് 4-0 ആകും. 1967 മുതല്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യക്ക് ഇതുവരെ 4-0 ന് കിവികളെ തോല്‍പ്പിക്കാനായിട്ടില്ല.
വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മൂന്നാം വിജയത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. രോഹിത് ശര്‍മയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്. മികച്ച റെക്കോഡുള്ള പകരക്കാന്‍ ക്യാപ്റ്റനാണ് രോഹിത്. ഏകദിനങ്ങളില്‍ ഇതുവരെ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇരുനൂറാം ഏകദിനത്തില്‍ രോഹിത് ഇരുനൂറിലെത്തുമോയെന്ന് കണ്ടറിയാം.
പരിക്ക് മൂലം മൂന്നാം ഏകദിനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ഇന്ന് മത്സരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ന് ടോസിന് മുമ്പ് മാത്രമേ ധോണിയെ കളിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കൂ. ധോണിയുടെ പരിക്ക് ഭേദമായാല്‍ കോഹ്ലിക്ക് പകരം ടീമില്‍ സ്ഥാനം ലഭിക്കും.
ധോണി കളിക്കുന്നില്ലെങ്കില്‍ ശുബ്മാന് ഗില്ലിനെ ഉള്‍പ്പെടുത്തും. ധോണിക്കും ഗില്ലിനും അവസരം ലഭിച്ചാല്‍ ദിനേശ് കാര്‍ത്തിക്കിന് സ്ഥാനം നഷ്ടമാകും.
ബൗളിങ്ങ് ശക്തമാണ്. മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ആറു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലും മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം മുഹമ്മദ് ഷമിയോ ഖലീല്‍ അഹമ്മദോ മുഹമ്മദ് സിറാജോ ചേരുന്നതോടെ ബൗളിങ്ങിന് കരുത്ത് കൂടും.
ന്യൂസിലന്‍ഡിന് ഇതുവരെ പരമ്പരയില്‍ അവസരത്തിനൊത്തുയരാനായിട്ടില്ല. വില്യംസണ് മാത്രമാണ് തിളങ്ങിയത്. അപകടകാരിയായ മാര്ട്ടിന് ഗുപ്ടില്‍, റോസ് ടെയ്ലര്, ടോം ലാതം എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് പണിയാകും.
പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് പേസ് നിരയെ നയിക്കുന്നത്. പക്ഷെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: