ന്യൂദല്‍ഹി: ഹിന്ദുവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും രംഗത്ത്. ഇത്തവണ കുംഭമേളയെയും ത്രിവേണീ സംഗമത്തില്‍ നടക്കുന്ന പുണ്യസ്നാനത്തെയുമാണ് ശശി ആക്ഷേപിച്ചത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പുണ്യസ്നാനം നടത്തുന്ന ചിത്രം പങ്കുവച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. ”ഗംഗ ശുദ്ധിയാക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നിട്ട് ഇവിടെ പാപങ്ങള്‍ കഴുകിക്കളയുകയും ചെയ്യുന്നു. ത്രിവേണീ സംഗമത്തില്‍ എല്ലാവരും നഗ്നരാണ്”,- അദ്ദേഹം ട്വീറ്റ് ചെയ്തു.
തരൂരിന്റേത് മതനിന്ദയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ലോകമെങ്ങുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തെ ആക്രമിക്കാന്‍ അനുവാദം നല്‍കുന്നത് എന്തിനാണെന്ന് പൂണൂല്ധാരിയെന്ന് തെരഞ്ഞെടുപ്പ് കാലത്ത് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയാണ് വ്യക്തമാക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് ജീവിച്ച തരൂരിന് കുംഭമേളയുടെ പ്രാധാന്യം അറിയില്ലെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി. പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ അടുത്ത ദിവസം രാഹുലും പ്രിയങ്കയും പങ്കെടുക്കാനിരിക്കെയാണ് ശശിയുടെ പരാമര്‍ശം.
നിരന്തരം ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് എംപി നേരത്തെ ശബരിമല വിഷയത്തില്‍ നാമജപ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ അപമാനിച്ച് ലേഖനമെഴുതിയിരുന്നു. ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശവും വിവാദമായി. ഹിന്ദു അനുകൂല പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഉള്‍പ്പെടെ പരിശ്രമിക്കുമ്പോള്‍ പുതിയ വിവാദം ദേശീയ തലത്തില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: