കണ്ണൂര്‍: സഹോദരിമാരും അവരുടെ ഭര്ത്താക്കന്മാരും മക്കളുമടക്കം ഒരു കുടുംബത്തിലെ പത്തുപേര്‍ ഐഎസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പോലീസ്. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു വീട്ടില്‍ നിന്നാണ് പത്തുപേര്‍ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി. ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, അവരുടെ മക്കള്‍ എന്നിവരാണ് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നത്. ഇതില്‍ ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്, സല്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നാണ് പോലീസ് പറയുന്നത്. ഷമീറും കുടുംബവുമാണ് ആദ്യം ഐഎസില്‍ ചേര്‍ന്നത്.. തുടര്‍ന്ന് അന്‍വറും കുടുംബവുമെത്തി.
നവംബര്‍ 19നാണ് അന്‍വറും ഭാര്യയും മൂന്ന് മക്കളും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയത്. ഈ സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ഫോണുകള്‍ കേന്ദ്രീകരിച്ചും മറ്റും പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇറാന് വഴി സിറിയയിലെത്തിയ വിവരം ലഭിച്ചത്.
കൂടുതല്‍ പേര് സമാനമായ രീതിയില്‍ കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന. കണ്ണൂരില്‍ നിന്ന് മാത്രം മുപ്പത്തഞ്ചുപേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് വിവരം. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ചാണ് നിരവധി പേര് ഐഎസിലേക്ക് ചേക്കേറിയതെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ പേര് ഐഎസില്‍ ചേരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: