കൊച്ചി: പ്രളയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നതൊക്കെ കളവാണെന്ന് മെട്രോമാന് ഇ. ശ്രീധരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അക്കമിട്ടു വെളിപ്പെടുത്തുന്നു. പ്രളയം മനുഷ്യനിര്‍മിതമാണെന്നും സര്‍ക്കാരാണ് പ്രളയത്തിന് കാരണമെന്നും ശ്രീധരന് ചൂണ്ടിക്കാട്ടുന്നു. മഹാപ്രളയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും കാണിച്ച് താന്‍ ഒക്ടോബറില്‍ മുഖ്യമന്ത്രിക്കും ആസൂത്രണബോര്‍ഡിനും കത്തയച്ചിരുന്നു. എന്നാല്‍ മറുപടി നല്കാന് കേരള സര്‍ക്കാര്‍ തയാറായിട്ടില്ല. മഹാപ്രളയത്തെക്കുറിച്ച് സാങ്കേതിക വിദഗ്ധരടങ്ങിയ ഉന്നതതല സമിതി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രളയം ആവര്‍ത്തിക്കാനിടയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
താന്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള അന്വേഷണം നടന്നാല്‍ സര്‍ക്കാരിന്റെ ചെയ്തികളും പിടിപ്പുകേടും വീഴ്ചയും പുറത്തുവരുമെന്നും അതുകൊണ്ടാണ് വിദഗ്ദ്ധാന്വേഷണം നടത്താത്തതെന്നും ഇ. ശ്രീധരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രളയത്തെക്കുറിച്ച് ഉന്നതതല അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. ഫൗണ്ടേഷന് ഫോര്‍ റസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂ എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
മഹാപ്രളയത്തിന് പ്രധാന കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെക്കുറിച്ച് ഉന്നതതലസമിതി വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പഠനം നടത്തി കാരണങ്ങള്‍ കണ്ടുപിടിക്കണം. പഠനത്തിലെ കണ്ടെത്തലുകള്‍ ആധാരമാക്കിയുള്ള ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍, കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ കേരളത്തില്‍ വരും വര്‍ഷങ്ങളിലും മഹാപ്രളയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പ്രളയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നതതല സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിടണമെന്ന് ഇ. ശ്രീധരന് ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു. വിദഗ്ധ സമിതിയില്‍ മൂന്നോ നാലോ പ്രമുഖ എഞ്ചിനീയര്‍മാര്‍ വേണം. കമ്മിറ്റി ചെയര്‍മാനും കുറഞ്ഞത് ഒരംഗവും കേരളത്തിന് പുറത്ത് നിന്നുള്ളവരാകണം. രാഷ്ട്രീയമോ, ഔദ്യോഗികമോ ആയ സ്വാധീനം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. സമിതി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു.
പ്രളയത്തിന്റെ വഴി: ഹര്‍ജിയില്‍ പറയുന്നവ
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നിറിയിപ്പുകളിലുള്ള വിശ്വാസമില്ലായ്മയും വസ്തുതാപരമായ പിഴവുകളും. കാലാവസ്ഥാ പ്രവചന വകുപ്പ് നല്കിയ പല മുന്നറിയിപ്പുകളും കേരളത്തിലെ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചു. റെഡ് അലെര്‍ട്ട് പോലും കാര്യമായി എടുത്തില്ല.
കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന ധാരണയില്‍ ഡാമുകളില്‍ പരമാവധി വെള്ളം നിറയ്ക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ഇങ്ങനെ പരമാവധി വെള്ളം ഉള്‍ക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ഡാമുകളാണ് തുറന്നുവിട്ടത്.
പെയ്യുന്ന മഴയുടെ അളവിനെക്കുറിച്ചും മഴ പെയ്ത് ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചും ക്യാച്ച്മെന്റ് ഏരിയകളില്‍ എത്തുന്ന വെള്ളത്തെക്കുറിച്ചും ഡാം ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് കണക്കുകൂട്ടുന്നതിലും നീരൊഴുക്കും ജലനിരപ്പും ഉയരുന്നത് സമയബന്ധിതമായി നിര്‍ണയിക്കുന്നതിലും പിഴച്ചു.
ഡാമുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം നദികളിലേക്ക് ഒഴുക്കുമ്പോള്‍ ഏതൊക്കെ സ്ഥലത്ത് എപ്പോഴൊക്കെ വെള്ളം ഉയരും എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി ഒരു ധാരണയും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല.
വിവിധ ഡാമുകളാണ് ഒരേ സമയത്തും പലസമയത്തുമായി തുറന്നത്. വെള്ളം ഒഴുകി നദികളിലേക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ഒന്നിലേറെ ഡാമുകള്‍ തുറന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഡാം അധികൃതര്‍ അവഗണിച്ചു. വിവിധ ഡാമുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനവുമുണ്ടായില്ല. ഡാമുകള്‍ തുറക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്രീകൃത ഏജന്സിയുമില്ലായിരുന്നു.
നദികള്‍ ഒഴുകുന്ന വഴിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തി.
അടിഞ്ഞുകൂടിയ ചെളിയും മണലും കാരണം സംഭരണശേഷി കുറഞ്ഞപ്പോള്‍ ഡാമുകള്‍ പെട്ടെന്നു നിറഞ്ഞു.
നദികളിലെ അശാസ്ത്രീയമായ മണല്‍ വാരല്‍ കാരണം നദീതടങ്ങളിലും നദിയിലും ചെറുദ്വീപുകള്‍ രൂപപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച അശാസ്ത്രീയമായ മണല്‍ വാരല്‍ നയം ഇതിന് കാരണമാണ്. ഇവിടെ വലിയ വൃക്ഷങ്ങളോടു കൂടിയ ചെറു കാടുകള്‍ രൂപപ്പെട്ടു. ഈ ദ്വീപുകളും കാടുകളും നദിയിലെ ഒഴുക്കിന് ഗുരുതരമായ വിഘാതം സൃഷ്ടിച്ചു. ഭാരതപ്പുഴ അടക്കമുള്ള നദികളിലെ ഈ പ്രതിഭാസം കാരണം വെള്ളം കരകവിഞ്ഞു.
മനുഷ്യനിര്‍മിതമായ ബണ്ടുകള്‍ വേമ്പനാട്ടു കായലില്‍ ഉണ്ടായിരുന്നത് കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി.
വ്യാപകമായ വനനശീകരണവും കൈയേറ്റവും അനധികൃത ക്വാറികളും പരിസ്ഥിതി സന്തുലിതാവസ്ഥ തെറ്റിച്ചത് മലമ്പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: