തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. കേരളസര്‍ക്കാരിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മെയ് മാസത്തോടെ നടപ്പിലാക്കി തുടങ്ങുന്ന പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നും ഒരു ലക്ഷം വരെ ഇന്‍ഷുറന്‍സ് കമ്പനികളും അഞ്ചു ലക്ഷം വരെ സര്‍ക്കാരും നല്കുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ബദലായാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനം കൊണ്ടുവന്നത്. ഇതിനൊപ്പം ആര്‍എസ് ബി വൈ കാരുണ്യ പദ്ധതികള്‍ യോജിപ്പിക്കും. സര്‍ക്കാര്‍ അഞ്ചു ലക്ഷം വരെ നേരിട്ടു നല്‍കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് ആയുഷ്മാന്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കത്തയച്ചിരുന്നു. ഈ പദ്ധതി നടത്തിപ്പിനായി ഇന്‍ഷ്വറന്‍സ് കമ്പനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഘട്ടം വന്നു. ഇതോടെയാണ് ബജറ്റില്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനോട് തുടക്കത്തില്‍ മുഖം തിരിഞ്ഞതാണ് സംസ്ഥാനത്തിന് വിനയായത്. ആര്‍എസ്ബിവൈ പദ്ധതിയുള്ളതിനാല്‍ കേരളത്തിന് മോദികെയര്‍ പദ്ധതി ആവശ്യമില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. മോദികെയര്‍ വെറും ഗിമിക്കാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കേരളം വഴങ്ങുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളൂ. കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. ഇതിനിടെയാണ് കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സിന്റെ അര്‍ഹത അറിയിച്ച് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്.
സ്പീഡ് പോസ്റ്റിലയച്ച കത്ത് ഇതിനകം സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് കിട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ കിട്ടും. കത്തിനൊപ്പം ഗുണഭോക്താവിന്റെ അര്‍ഹത വ്യക്തമാക്കുന്ന നമ്പറുമുണ്ട്. കത്തിനോടൊപ്പം ആധാര്‍ കാര്‍ഡും ആശുപത്രിയില്‍ ഹാജരാക്കിയാല്‍ ഇന്‍ഷ്വറന്‍സ് അര്‍ഹതയുണ്ടാകും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം 2011ലെ സാമൂഹ്യ സാമ്പത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി കത്തയച്ചത്.
പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കണം. കത്ത് കിട്ടിയവര്‍ ചികിത്സ തേടിയെത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയാകും. തത്കാലം ആര്‍എസ്ബിവൈ പദ്ധതി പ്രകാരം നല്കുന്ന 30,000 രൂപാ വരെയുള്ള ചികിത്സ മാത്രമേ സര്‍ക്കാരിന് നല്‍കാനാകൂ. ഈ പദ്ധതിക്ക് ബദലായാണ് ഇപ്പോഴത്തെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: