ന്യൂദല്‍ഹി: 2014 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2014 ന് മുമ്പ് രാജ്യം അനിശ്ചിതാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ എല്ലാം പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത്തിന്റെ പ്രയോജനം നാലുമാസം കൊണ്ട് 10 ലക്ഷത്തിലധികം പേരില്‍ എത്തിച്ചു.
എല്ലാവര്ക്കും വീട് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം, രാജ്യത്ത് 9 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്കി, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു, കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിപ്ലവം കൊണ്ട് വന്നു. 34 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയെന്നും രാഷ്ട്പതി പറഞ്ഞു. അഴിമതി രഹിത, പട്ടിണി രഹിത, ആരോഗ്യമുള്ള യുവതലമുറയോട് കൂടിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഓരോ പൗരന്റെയും സ്നേഹവും, വിശ്വാസവും നേടിയെടുക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ സർക്കാർ കൈക്കൊണ്ട ഏറ്റവും ഉചിതവും, ധീരവുമായ നടപടിയായിരുന്നു നോട്ട് നിരോധനം.കണക്കിൽപ്പെടാത്ത പണം തിരിച്ചുപിടിക്കാൻ ഇതുവഴി സാധിച്ചു. കള്ളപ്പണവും, അഴിമതിയും ഒരു പരിധി വരെ തടയാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പണം ശരിയായ ദിശയിൽ ഉപയോഗിക്കപ്പെടുന്നുവെന്ന് ഓരോ പൗരനും വിശ്വാസമുണ്ട്. ജൻ ധൻ യോജന പ്രകാരം 34 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ട് എടുത്തു. രാജ്യത്തെ എല്ലാ കുടുംബത്തിനും ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഉണ്ട്.6.8 കോടി ഇന്ത്യക്കാർ ഐ ടി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്.
ഭാവിയെ ലക്ഷ്യം വച്ചുള്ള നയമാണ് ജി എസ് ടി.വ്യാവസായിക മേഖലയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ അനുഗ്രഹമായതും ഈ ജിഎസ്ടി യാണ്. ഉജ്ജ്വല പദ്ധതി പ്രകാരം ആറു കോടി കുടുംബങ്ങൾക്ക് പാചക വാതക കണക്ഷൻ നൽകാൻ സാധിച്ചു. സ്ത്രീകളുടെ ജീവിത നിലവാരവും, ആരോഗ്യസ്ഥിതിയും ഉയർത്താൻ ഇത് വഴി സാധിച്ചു.12 ദശലക്ഷം പാചക വാതക കണക്ഷനുകളാണ് 2014 വരെ രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ നാലര വർഷം കൊണ്ട് 13 കോടി വീടുകളിൽ കൂടി പാചക വാതകം എത്തിക്കാൻ സാധിച്ചു.സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് 9 കോടി ശുചിമുറികളാണ് നിർമ്മിച്ചത്.
പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതികൾ പ്രകാരം 21 കോടി പേർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. 3,100 കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. ഒരു കോടി 30 ലക്ഷം പേർക്കാണ് ഗ്രാമീണ ഭവന നിർമ്മാണ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകിയത്.പ്രധാൻ മന്ത്രി സൗഭാഗ്യ യോജനയുടെ കീഴിൽ 2 കോടി 47 ലക്ഷം വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകി.
രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷയേകുന്ന നിയമങ്ങളും കൊണ്ടുവരാൻ കഴിഞ്ഞു. പൗരത്വ ബില്ലുമായി സർക്കാർ മുന്നോട്ട് പോകും. മുത്ത്വലാഖ് ബിൽ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. കൊല്ലം ബൈപ്പാസും രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇടം നേടി. ബൈപ്പാസ് നടപ്പാക്കിയതിലൂടെ ജനങ്ങൾക്ക് സ്വപ്നതുല്യമായ സമ്മാനമാണ് മോദി സർക്കാർ നൽകിയത്.
രാജ്യത്ത് എല്ലാത്തരത്തിലുള്ള അനീതികളും അവസാനിപ്പിക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. കർഷകരെ കൂടുതൽ ശക്തരാക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണ്. കർഷകർക്ക് ഇരട്ടി പ്രയോജനമുണ്ടാകുന്ന വിധത്തിൽ സമ്പൂർണ്ണ ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: