പ്രയാഗ്രാജ്: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങള്‍ പരിഗണിച്ചില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദുക്കളുടെ അഭിമാനം വ്രണപ്പെടുമെന്നും കോടതി ചിന്തിച്ചില്ല. പ്രയാഗ്രാജില് കുംഭമേളയോടനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച ധര്‍മസംസദില്‍ അദ്ദേഹം പറഞ്ഞു.
യുവതികള്‍ക്ക് അവിടെ പോകണമെന്നുണ്ടെങ്കില്‍ പോകാമെന്നും ആരെങ്കിലും തടഞ്ഞാല്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. പക്ഷെ, ഭക്തയായ ഒരു യുവതിയും അവിടെ പോകണമെന്ന് പറഞ്ഞിട്ടില്ല. അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതിനാലാണ് ശ്രീലങ്കയില്‍ നിന്നുവരെ യുവതിയെ കൊണ്ടുവന്ന് പിന്നിലൂടെ അകത്തു കയറ്റിയത്, ഭാഗവത് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്മിക്കാനാവശ്യപ്പെടുന്ന പ്രമേയം ധര്‍മസംസദില്‍ കൊണ്ടുവരുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. രണ്ടു ദിവസത്തെ സംസദ് ഇന്ന് സമാപിക്കും.
രാമക്ഷേത്രത്തിന് സംന്യാസിമാരുടെ യാത്ര
ഫെബ്രുവരി 21ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള, സംന്യാസിമാരുടെ യാത്ര തുടങ്ങുമെന്ന് ജ്യോതിഷ് പീഠാധിപതി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ഫെബ്രുവരി പത്തിന് വസന്തപഞ്ചമി കഴിഞ്ഞാല്‍ അയോധ്യയിലേക്കുള്ള സംന്യാസിമാരുടെ യാത്ര പ്രയാഗ്രാജില് നിന്ന് തുടങ്ങും. ഓരോരുത്തരും നാല് ഇഷ്ടികകളുമായി എത്തണമെന്നാണ് അഭ്യര്‍ഥന. അയോധ്യയില്‍ തര്‍ക്ക ഭൂമിക്കു പുറത്തുള്ള സ്ഥലം രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സ്വാമിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: