കൊച്ചി രാജ്യത്ത് വെള്ളാരപ്പിള്ളിയിലാണ് വെണ്മണി നമ്പൂതിരിപ്പാടിന്റെ ഇല്ലം. അവിടെ ബുദ്ധിമാന്ദ്യമുള്ളൊരു ബ്രാഹ്മണ കുമാരനുണ്ടായിരുന്നു. അദ്ദേഹത്തെ സമയാനുസൃതമായി അച്ഛന് ഉപനയനവും സമാവര്ത്തനവുമെല്ലാം കഴിപ്പിച്ചിരുന്നു. അതിനു ശേഷം തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠത്തില്‍ വേദാധ്യയനത്തിനു ചേര്‍ത്തു.
അവിടെ അദ്ദേഹം സഹപാഠികള്‍ക്കിടയില്‍ പരിഹാസപാത്രമായിരുന്നു. സാധുവായിരുന്ന ബ്രാഹ്മണകുമാരനെ കുബുദ്ധികളായ സഹപാഠികള്‍ ഉപദ്രവിക്കുകയും ഓരോ അപകടങ്ങളില്‍പെടുത്തുകയും പതിവായി.
അക്കാലത്ത് തൃശ്ശിവപേരൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരില്‍ ഒരു ചിത്രകാരന് യക്ഷിയുടെ ചിത്രം വരച്ചു. സകലലക്ഷണങ്ങളും തികഞ്ഞ ചിത്രമായതിനാല്‍ അവിടെ യക്ഷിയുടെ സാന്നിധ്യമുണ്ടായി. യക്ഷി രാത്രികാലങ്ങളില്‍ സഹശയനത്തിന് യൗവനയുക്തരായ പുരുഷന്മാരെ തിരഞ്ഞിറങ്ങി. അസഹ്യമായ രതിക്രീഡ താങ്ങാന്‍ ശക്തിയില്ലാതെ പലരും പിറ്റേദിവസത്തേക്ക് മരിച്ചു പോകുന്ന അത്രയും ഭയാനകമായിരുന്നു യക്ഷിയുടെ ഉപദ്രവങ്ങള്‍. ധൈര്യവും ദേഹബലവുമുള്ളവര് മാത്രം അപകടമില്ലാതെ രക്ഷപ്പെട്ടു. പുരുഷന്മാരെല്ലാം ഏറെ ഭയത്തോടെയാണ് കഴിഞ്ഞു വന്നത്. ചിത്രത്തിന് അരികെ ചെന്ന് പുരുഷന്മാരാര്‍ ആരെങ്കിലും, ഇന്നു രാത്രിയില്‍ എന്റെ അടുക്കല്‍ വരണം എന്നു പറഞ്ഞാല്‍ യക്ഷി അന്ന് രാത്രി ആ പുരുഷന്റെ അടുക്കല്‍ ചെല്ലും.
അങ്ങനെയിരിക്കെ ചില ഉണ്ണിനമ്പൂതിരിമാരും വെണ്മണി നമ്പൂതിരിപ്പാടും വടക്കുന്നാഥ ക്ഷേത്രത്തില്‍ തൊഴാന്‍ പോ
യി. ദേവന്മാരെയെല്ലാം തൊഴുത് അവര്‍ യക്ഷിയുടെ ചിത്രത്തിനരികെയെത്തി. ഉണ്ണിനമ്പൂതിരിമാരെല്ലാം കൂടി പറഞ്ഞിളക്കി വെണ്മണി നമ്പൂതിരിപ്പാടിനെക്കൊണ്ട് യക്ഷിയുടെ അടുക്കലെത്തി, ഇന്ന് രാത്രി എന്റെ അടുക്കല്‍ വരണം എന്നു പറയിച്ചു. അതുകൊണ്ടുള്ള ആപത്തൊന്നും ഓര്‍ക്കാതെ അദ്ദേഹം യക്ഷിയുടെ ചിത്രത്തിനരികെ ചെന്ന് അക്കാര്യം പറഞ്ഞു.
വൈകാതെ അവര്‍ തൊഴുത് മടങ്ങി. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞ് എല്ലാവരും അവരവരുടെ കിടപ്പു മുറിയിലേക്ക് പോയി. എല്ലാവരും ഉറക്കമായപ്പോള്‍ യക്ഷി വെണ്മണി നമ്പൂതിരിപ്പാട്ടിന്റെ മുറിയിലെത്തി. അതുവരെ ബ്രഹ്മചര്യത്തോടെയിരുന്ന നമ്പൂതിരിപ്പാടിന് യക്ഷിയുമൊത്തുള്ള സഹശയനം അങ്ങേയറ്റം ആനന്ദദായകമായിരുന്നു. യക്ഷിക്കും അതേ അനുഭവമായിരുന്നു. നേരം വെളുക്കാറായതോടെ, എനിക്ക് മനുഷ്യസഞ്ചാരം തുടങ്ങുന്നതിനു മുമ്പ് സ്വസ്ഥാനത്ത് എത്തണം എന്നു പറഞ്ഞ് യക്ഷി തിരിച്ചു പോകാനൊരുങ്ങി. ഉടനെ നമ്പൂതിരിപ്പാട,് ഇന്നു രാത്രിയിലും വരുമോ എന്ന് യക്ഷിയോട് ചോദിച്ചു. അങ്ങേക്ക് അത്രയും സന്തോഷവും ആഗ്രഹവുമുണ്ടെങ്കില്‍ ഇന്നെന്നല്ലാ, എല്ലാ രാത്രയിലും ഞാന്‍ വരാം എന്നായിരുന്നു യക്ഷിയുടെ മറുപടി. എന്നാല്‍ ഒരു നിബന്ധനയുണ്ട്, എന്റെ സമ്മതമില്ലാതെ അങ്ങ് അന്യസ്ത്രീകളെ സ്പര്‍ശിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഞാന്‍ വരില്ലെന്നും യക്ഷി പറഞ്ഞു.
അങ്ങനെ ഒരിക്കലും ഉണ്ടാവില്ലെന്ന് നമ്പൂതിരിപ്പാട് സത്യം ചെയ്തു. യക്ഷി പതിവായി രാത്രിയില്‍ വെണ്മണി നമ്പൂതിരിപ്പാടിനെ കാണാനെത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുവരും അനുരാഗബദ്ധരായി. ഏറെനാള്‍ അവര്‍ അങ്ങനെ കഴിഞ്ഞു.
ഒടുവില്‍ നമ്പൂതിരിപ്പാടിന്റെ അധ്യയനം പൂര്‍ത്തിയായി. അദ്ദേഹത്തെ തിരികെ ഇല്ലത്തേക്ക് കൊണ്ടു പോകാനായി അച്ഛന് നമ്പൂതിരിപ്പാട് വന്നു. യക്ഷിയെ പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ നമ്പൂതിരിപ്പാടിന് വ്യസനമായി. അക്കാര്യം അന്നു രാത്രി അദ്ദേഹം യക്ഷിയോടു പറഞ്ഞു. അവിടുന്ന് വിഷമിക്കേണ്ട, ഞാന്‍ പതിവായി അവിടെ വന്നു കൊള്ളാം എന്ന് യക്ഷി പറഞ്ഞതോടെ നമ്പൂതിരിപ്പാടിന് സന്തോഷമായി. നമ്പൂതിരിപ്പാട് ഇല്ലത്തെത്തിയ ശേഷവും യക്ഷി മുടങ്ങാതെ രാത്രികളില്‍ അദ്ദേഹത്തെ കാണാനെത്തി.
കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അച്ഛന് നമ്പൂതിരിപ്പാട് മകന്റെ വേളി നടത്താന്‍ തീരുമാനിച്ചു. സ്ത്രീജാതകങ്ങള്‍ വരുത്തി പൊ
രുത്തം നോക്കി തുടങ്ങി. ഈ വിവരങ്ങള്‍ മകന് നമ്പൂതിരിപ്പാട് അറിഞ്ഞു. വേളി കഴിഞ്ഞാല്‍ യക്ഷി പിന്നെ തന്റെ അരികില്‍ വരില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം സങ്കടപ്പെട്ടു. തനിക്കിപ്പോള്‍ വേളി കഴിക്കാന്‍ മനസ്സില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം മറ്റൊരാള്‍ വഴി അച്ഛനെ അറിയിച്ചു. അതു കേട്ട അച്ഛന് നമ്പൂതിരിക്ക് കോപവും വ്യസനവുമുയായി. സന്തതി പരമ്പരകളിലൂടെ തറവാട് നിലനിര്‍ത്താന്‍ നീ വേളി കഴിച്ചേ മതിയാകൂ എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും മകന് കൂട്ടാക്കിയില്ല. എങ്കില്‍ അതിന്റെ കാരണം പറയണമെന്നായി അച്ഛന്. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ നിന്നെയീ തറവാട്ടില്‍ കണ്ടു പോകരുതെന്ന് അച്ഛന് നമ്പൂതിരിപ്പാട് ആജ്ഞാപിച്ചു.
അതു കേട്ട് അത്താഴമുണ്ണാതെ കരഞ്ഞുകൊണ്ടാണ് മകന് നമ്പൂതിരി കിടക്കാന്‍ പോയത്. വൈകാതെ യക്ഷിയെത്തി. അദ്ദേഹം കാര്യമെല്ലാം യക്ഷിയെ അറിയിച്ചു. അതു കേട്ട് സഹതാപം തോന്നിയ യക്ഷി, നമ്പൂതിരിപ്പാടിന് വേളി കഴിക്കുവാന്‍ സമ്മതം നല്കി. വേളി കഴിഞ്ഞാലും താന്‍ വന്നുകൊള്ളാമെന്നും സമ്മതിച്ചു. അതിന് ഒരു വ്യവസ്ഥയും വെച്ചു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തന്നോടൊപ്പം ശയിക്കണം. ഒരു ദിവസം അന്തര്ജനത്തിനൊപ്പമെങ്കില് അടുത്ത ദിവസം തനിക്കായി മാറിക്കിടക്കണമെന്നും പറഞ്ഞു.
മകന് നമ്പൂതിരിപ്പാട് അച്ഛനോട് വേളിക്ക് സമ്മതമാണെന്ന് അറിയിച്ചു. താമസിയാതെ വേളി നടന്നു. യക്ഷി പറഞ്ഞതു പോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം യക്ഷിക്കൊപ്പവും അന്തര്ജനത്തിനൊപ്പവും മാറി മാറി ശയിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: