കേരള സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ 1000 ദിനം ആര്‍ഭാടമായി ആഘോഷിക്കുകയാണല്ലോ. ജില്ലകള്‍ തോറും പ്രദര്‍ശനങ്ങള്‍ ചര്‍ച്ചകള്‍, അവകാശ വാദങ്ങള്‍ മറ്റു ആഘോഷങ്ങള്‍. ചെലവ് അഞ്ചോ പത്തോ കോടി. ഓരോ മന്ത്രിക്കും ഓരോ ജില്ല. ഇതിനിടെ ഭരണ കേന്ദ്രത്തിനു മൂക്കിനു താഴെ, സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലേയ്ക്ക് ഒന്ന് നോക്കൂ. എന്‍ഡോസള്‍ഫാന്റെ മാരക വിഷത്തില്‍ മാനസിക വളര്‍ച്ച മുരടിച്ച, ശാരീരിക വളര്‍ച്ച മുരടിച്ച നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കൂ. അവശരായ തങ്ങളുടെ മക്കളെയും മടിയില്‍ കിടത്തി കാസര്‍കോട്ടെ അമ്മമാര്‍ നിസഹായരായി സമരപ്പന്തലില്‍ ഇരിക്കുന്നുണ്ട്. ഭരണകൂടമാണ് കാസര്‍കോട്ടെ കൂട്ടക്കുരുതിയ്ക്കു, അവരുടെ കുഞ്ഞുങ്ങളുടെ, അവരുടെ വരും തലമുറയുടെ നാശത്തിന് ഉത്തരവാദികള്‍. അതറിയാമായിരുന്നിട്ടു കൂടി അവകാശം ചോദിക്കാതെ, അധികാരികളുടെ ദയ യാചിക്കുകയാണവര്‍.
എന്‍ഡോസള്‍ഫാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു സൈനബയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രമാണ്. ശരീരത്തിന്റെ പത്തു മടങ്ങു വലിപ്പമുള്ള തലയുമായി കിടക്കുന്ന 8 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ രൂപം. തലവേദന കാരണം എപ്പോഴും കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞു. ഇങ്ങിനെ എത്ര കുഞ്ഞുങ്ങള്‍ വിധിയ്ക്കു കീഴടങ്ങി? പലരും ചത്തു ജീവിച്ചു കഴിയുന്നു. കാസര്‍കോട്ടെ 15 ഗ്രാമങ്ങളില്‍ 6000 ഹെക്ടര്‍ സര്‍ക്കാര്‍ വക കശുമാവിന് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച് തുടങ്ങിയത് 1976ല്‍ ആണ്. ആളും സമയവും ലാഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ബുദ്ധിയാണ് ഹെലി കോപ്റ്റര്‍ വഴി മരുന്ന് തളിച്ചത്. അതിന്റെ ഫലമാണ് 25000 ത്തിലധികം പാവങ്ങള്‍ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതം.
ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാറിന്റെ സുപ്രീം കോടതി ബെഞ്ച് 2017 ജനുവരിയില്‍ ഒരു വിധി പുറപ്പെടുവിച്ചു. 5000 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു 90 ദിവസത്തിനുള്ളില്‍ 500 കോടി നല്‍കണമെന്ന് കേരള സര്‍ക്കാരിനോട് ഉത്തരവിട്ടു. പക്ഷെ സര്‍ക്കാരുകള്‍ക്ക് അതില്‍ താല്‍പ്പര്യമൊന്നുമില്ല. എന്തെങ്കിലും കൊടുത്തു ഇവരെ ഒഴിവാക്കുന്നു. ആ പാവങ്ങള്‍ എല്ലാ വര്‍ഷവും സെക്രട്ടേറിയറ്റ് പടിക്കല്‍ വന്നു സമരം ചെയ്യുന്നു, തിരിച്ചു പോകുന്നു. 2014ല്‍ മുഖ്യ മന്ത്രിയുടെ വീട്ടിനു മുന്നിലായിരുന്നു ധര്‍ണ. 2016 റിപ്പബ്ലിക്ക് ദിനത്തില്‍ ഈ അമ്മമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹം കിടന്നു. ഇപ്പോള്‍ വീണ്ടും സെക്രട്ടറിയറ്റ് പടിക്കല്‍ ദയാബായിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ മിരിക്കുകയാണ്. നിരാഹാരം തുടങ്ങാന്‍ പോകുന്നു. 250 പേരാണ് എത്തിയത്. ഇനിയും വന്നു കൊണ്ടിരിക്കുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാ എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്കും പിന്തുണ നല്കിയവരാണ് എല്‍ഡിഫ്. 2016ലെ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് ആയിരുന്നു. പക്ഷെ അധികാരത്തില്‍ വന്നപ്പോള്‍, എല്ലാം മറന്നു. 1000 ദിവസം കഴിഞ്ഞിട്ടും ഈ ദുരിത ബാധിതര്‍ക്ക് കൊടുക്കാന്‍ പണം കണ്ടെത്താന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി വിധി വന്നത് ഡിവൈ എഫ്ഐ കൊടുത്ത ഹര്‍ജിയിലാണ്. അവരും ഇപ്പോള്‍ കടുത്ത മൗനത്തിലാണ്. ഈ ജീവച്ഛവങ്ങളെ അവരും കണ്ടിട്ടില്ല. ഭിക്ഷയല്ല, അവകാശമാണവര്‍ ചോദിക്കുന്നത്. സ്വന്തം കീശയില്‍ നിന്നല്ല, ജനങ്ങള്‍ തന്ന നികുതി പണത്തില്‍ നിന്നാണു കൊടുക്കേണ്ടത്. 1000 ദിനം അങ്ങിനെ വേണം ആഘോഷിക്കാന്‍. പാവപ്പെട്ടവന്റെ ഭരണ കൂടത്തിനു അതിലും വലിയ ആഘോഷം എന്തുണ്ട് ?
എം.പി. ബിപിന്‍, തിരുവനന്തപുരം
വനിതാസംവരണം പാസാകുമോ?
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വനിതാസംവരണ ബില്‍ പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാസംവരണം നടപ്പാക്കിയിട്ടുണ്ടോ? കൊച്ചിയിലെ സമ്മേളനത്തില്‍ പോലും വേദിയില്‍ സ്ത്രീമെമ്പര്മാരുടെ പ്രാതിനിധ്യം കുറഞ്ഞതില്‍ അദ്ദേഹം അസ്വസ്ഥനായില്ലേ? സദസ്സില്‍നിന്നു ബൂത്ത് പ്രസിഡന്റിനെ ക്ഷണിച്ചുവരുത്തേണ്ടി വന്നില്ലേ? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പുത്തന്‍ വാഗ്ദാനങ്ങളുമായി നേതാക്കള്‍ കേരളത്തിലേക്ക് വരുന്നത് ലജ്ജാകരമാണ്. കോണ്‍ഗ്രസ്സില്‍ പലപദവികളും ബന്ധുനിയമനം തന്നെയല്ലേ്? പ്രക്ഷുബ്ധമായിരുന്ന ശബരിമലവിഷയത്തില്‍ കോണ്‍ഗ്രസ്സിന് ഇപ്പോഴും ഒരു നിലപാടുണ്ടോ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമരപാരമ്പര്യം ചരിത്രപുസ്തകങ്ങളില്‍ മാത്രംകാണാവുന്ന ഒന്നായിമാറി! ഇപ്പോള്‍ പോരാട്ടം ചാനല്‍ചര്‍ച്ചയിലും അഭിമുഖത്തിലും മാത്രം! ലജ്ജാകരം. വനിതാ സംവരണം സ്ത്രീകളുടെ വോട്ടു നേടാനുള്ള ഒരു തന്ത്രം മാത്രം!
ശ്രീജിത്ത്, മരുതായി
പ്രസാദം സംശുദ്ധമാകണം
കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ച വാര്‍ത്ത കണ്ടു. കഴിഞ്ഞമാസം ചാമരാജ് നഗറിലെ മാരമ്മക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 17 പേര് മരിച്ച പത്രവാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു! ദൈവവിശ്വാസികള്‍ ഭഗവാന് പലവിധ വഴിപാടുകള്‍ നടത്താറുണ്ട്. പക്ഷേ, ഇത്തരം സംഭവങ്ങള്‍ ഭക്തിതന്നെയില്ലാതാക്കും. ക്ഷേത്രങ്ങള്‍ നശിക്കും! നാടിന്റെ സംസ്കാരവും ഐശ്വര്യവുമാണ് ക്ഷേത്രങ്ങള്‍. വിവിധ കലകളുടേയും കലാകാരന്മാരുടേയും മാറ്റുരക്കല്‍ കേന്ദ്രവുമാണ്. ദുഖങ്ങളും ദുരിതങ്ങളുമകറ്റാന്‍ ക്ഷേത്രങ്ങളും വിശ്വാസങ്ങളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.
ശ്രീകാന്ത്, മട്ടന്നൂര്‍
കുറയട്ടെ മരുന്നുവില
ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില വെട്ടിക്കുറക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഉചിതമായി. അന്‍പതിലേറെ മരുന്നുകളുടെയും കൂടാതെ പേസ് മേക്കര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടേയും വിലക്കുറവ് ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന് ഹൃദ്യമായ അഭിനന്ദനം.
ഗോപീകൃഷ്ണന്, നന്ത്യാട്ടുകുന്നം
പ്രതികരിക്കാൻ ഇവിടെ എഴുതുക: