തൃശൂര്‍: മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ രംഗത്തെത്തിയതിന് പിന്നാലെ ചികിത്സിച്ച ഡോക്ടറുടെ വാക്കുകളും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.
തക്ക സമയത്ത് എത്തിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച തൃശൂര്‍ ദയ ആശുപത്രിയിലെ ഡോക്ടര്‍ അബ്ദുള്‍ അസീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പള്‍സും ബിപിയും ഹൃദയമിടിപ്പും ഉണ്ടായിരുന്നില്ല. അലോപ്പതി ചികിത്സയില്‍ വിശ്വാസമില്ലാതിരുന്ന സൈമണ്‍ ബ്രിട്ടോ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ സന്നദ്ധത കാണിച്ചില്ലെന്നാണ് കൂടെ വന്നിരുന്നവരില്‍ നിന്ന് അറിയാന്‍ സാധിച്ചതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും കാണിച്ച് സൈമണ്‍ ബ്രിട്ടോയെ ആശുപത്രിയില്‍ കൊണ്ടുവന്നവര്‍ എഴുതി നല്കിയ സാക്ഷ്യപത്രം പുറത്തു വന്നു. കഴിഞ്ഞ 31നാണ് നാടകരചനയുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞിരുന്ന സൈമണ്‍ ബ്രിട്ടോയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദയ ആശുപത്രിയിലെത്തിച്ചത്.
ബ്രിട്ടോ ഹൃദ്രോഗി ആയിരുന്നില്ല. മരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ആരോഗ്യവാനായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ പെട്ടെന്നുള്ള മരണം വിശ്വസിക്കാനാകുന്നില്ലെന്നും ഭാര്യ സീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായം പോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: