കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെട്ടതോടെ സിപിഎം സംശയത്തിന്റെ നിഴലില്‍. മരണത്തിലെ ദുരൂഹത പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടും സിപിഎം നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്ക്കര്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നത്. അതിനുശേഷവും അന്വേഷണത്തിന് തയാറാകാതെ സിപിഎം നേതൃത്വം മൗനം പാലിക്കുന്നത് സംശത്തിനിട നല്കുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടിലും മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നതിലും അവ്യക്തതയുണ്ടെന്നാണ് സീന പറയുന്നത്. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയതും തുടര്‍ന്നുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തിയതും പാര്‍ട്ടിയാണ്. അതിനാല്‍ ദുരൂഹതനീക്കാനുള്ള ബാധ്യതയും പാര്‍ട്ടിക്കുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ് വൈകുന്നതില്‍ സിപിഎം നേതാക്കളടക്കം മൗനം പാലിച്ചപ്പോള്‍ പോലീസിനെതിരേ സൈമണ്‍ ബ്രിട്ടോ പൊട്ടിത്തെറിച്ചിരുന്നു. അഭിമന്യു വധക്കേസില്‍ സിപിഎം-എസ്ഡിപിഐ ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനു പിറകെയാണ് പോലീസ് വീഴ്ച ആരോപിച്ച് ബ്രിട്ടോ രംഗത്തുവന്നത്. എസ്ഡിപിഐയെ പോലീസിന് ഭയമാണെന്ന് തുറന്നടിച്ചു. സംഭവം നടന്ന രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയുമായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടിട്ട് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയാറാകാതിരുന്നപ്പോഴായിരുന്നു ബ്രിട്ടോയുടെ പ്രതികരണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണ്.
ഒരുപാട് മുറിവുകള്‍ ഏറ്റുവാങ്ങിയ ബ്രിട്ടോയുടെ ഹൃദയത്തിലെ അവസാനമുറിവായിരുന്നു അഭിമന്യു. ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ട പിറ്റേന്ന് കോഴിക്കോട് എത്തി അന്ത്യപ്രണാമം അര്‍പ്പിച്ചു. അക്രമരാഷ്ട്രീയത്തിലെ രക്തസാക്ഷിക്ക് മുന്നില്‍ ജീവിക്കുന്ന രക്തസാക്ഷിയുടെ അന്ത്യാഭിവാദ്യവും രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധകവര്‍ന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
കമ്മ്യൂണിസ്റ്റ് ധാരയില്‍ ഉറച്ചുനിന്ന ബ്രിട്ടോയില്‍ ഭാരത പര്യടനത്തിന് ശേഷം ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആര്‍എസ്എസ് അനുകൂല സംഘടനയായ സക്ഷമ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിന് സമീപമുള്ള ഭാസ്ക്കരീയത്തില്‍ എത്തി ബ്രിട്ടോ ആദരം ഏറ്റുവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: