തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ തൊഴിലാളിദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെകട്ടറി എം.പി. രാജീവന്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാരിന് അധികാരത്തിലേറി രണ്ടര വര്‍ഷമായിട്ടും ഒരു തൊഴില്‍നയം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
അസംഘടിത തൊഴില്‍ മേഖലയില്‍ പ്രശ്നം രൂക്ഷം. പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കാര്‍ഷിക മേഖലയും തോട്ടം മേഖലയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
പ്രളയത്തില്‍ ഉപജീവനമാര്‍ഗവും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് യാതൊരുവിധ സഹായവും സമയബന്ധിതമായി നല്കാന് സര്‍ക്കാരിനാകുന്നില്ല. ദുര്‍ഭരണം ചോദ്യം ചെയ്യുന്നവരെ കള്ളക്കേസുകളില്‍പ്പെടുത്തി ജയിലിലടയ്ക്കുന്നു. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനമായി മാറുമായിരുന്ന രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. മനോഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് പുത്തരിക്കണ്ടം മൈതാനത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
മാര്‍ച്ചിനു ശേഷം ധര്‍ണ ബിഎംഎസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ ധര്‍ണ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 71 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അവകാശപത്രിക സര്‍ക്കാരിന് സമര്‍പ്പിക്കും. കാല്‍ലക്ഷം പേര് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുമെന്ന് ബിഎംഎസ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: