കൊല്ലം: ഇല്ലാത്ത സീറ്റിന് റിസര്‍വേഷന്‍. ഒരു സീറ്റിന് മൂന്നും നാലും പേര്‍ക്ക് റിസര്‍വേഷന്‍. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ റിസര്‍വേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥരാണ് യാത്രക്കാരെ വിഡ്ഢികളാക്കുന്ന നടപടിയെടുത്തത്. ഫലമോ അര്‍ധരാത്രിയില്‍ സ്റ്റാന്‍ഡില്‍ വാക്കേറ്റവും തെറിവിളിയും.
ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. രാവിലെ പത്തനംതിട്ടയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ക്കാണ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ദുരനുഭവമുണ്ടായത്.
തിരുവനന്തപുരം-മല്ലപ്പള്ളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ സീറ്റിനായി രാത്രി 11.30 മുതല്‍ കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ നല്കിത്തുടങ്ങിയത് ഒരു മണിക്ക്. കിട്ടിയ കൂപ്പണുമായി പലരും ബസില്‍ സീറ്റുറപ്പിച്ചു. അപ്പോഴാണ് അതേ സീറ്റിന് അവകാശമുന്നയിച്ച് പിന്നാലെ ആളുകള്‍ എത്തിയത്. ഒരു സീറ്റിന് നാല് അവകാശികള്‍ വരെ ഉണ്ടായി. സീറ്റ് നിറഞ്ഞിട്ടും ‘ഉദാരമനസ്കരായ’ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂപ്പണ്‍ വിതരണം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഇതേത്തുടര്‍ന്ന് ബസിനുള്ളിലും പുറത്തും സീറ്റിനു വേണ്ടി അവകാശത്തര്‍ക്കം രൂക്ഷമായി. ചിലര്‍ പരാതിയുമായി കൗണ്ടറിലെത്തി. ‘പരീക്ഷ എഴുതാന്‍ പോകുമ്പോഴേ ഇത്രയ്ക്ക് പരാതിയാണെങ്കില്‍ ഉദ്യോഗം കിട്ടിയാല്‍ എന്താകും അവസ്ഥ’യെന്നായി കൗണ്ടറില്‍ നിന്നുള്ള ചോദ്യം. ‘ഇപ്പോള്‍ എങ്ങനെങ്കിലും പോയി പരീക്ഷ എഴുതിയാല്‍ പോരെ, ബാക്കിയൊക്കെ ജോലി കിട്ടുമ്പോഴാകട്ടെ’ എന്ന് ഉപദേശവും. ഇതോടെ ബഹളവും വര്‍ധിച്ചു.
ഒടുവില്‍ മറ്റൊരു ബസില്‍ കൂടി ഉദ്യോഗാര്‍ഥികളെ കയറ്റിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: