ഹാമില്ട്ടണ്: പ്രതിസന്ധികളില്‍ രക്ഷകനായ പടനായകന് വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയുടെ കുതിപ്പിന് തിരിച്ചടിയായി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ വിജയക്കൊടി നാട്ടിയ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് കിവികള്‍ നാലാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാഘോഷിച്ചു. തോറ്റെങ്കിലും ഇന്ത്യ പരമ്പരയില്‍ 3-1 ന് മുന്നിലാണ്.
ഇന്ത്യയെ 30.5 ഓവറില്‍ 92 റണ്‍സില്‍ ചരുട്ടിക്കെട്ടിയ ആതിഥേയര്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുമത്തി 93 റണ്‍സ് നേടി.
റണ്‍മെഷീന്‍ കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് തിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് തരിപ്പണമായി. . പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മാരക സ്പെല്ലാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ഇരുപത്തിയൊന്ന് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴത്തി. കോളിന് ഡി ഗ്രാന്‍ഡ്ഹോം ബോള്‍ട്ടിന് മികച്ച പിന്തുണ നല്കി. 26 റണ്‍സിന് മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ മടക്കിയയച്ചു.
ശിഖര്‍ ധവാന്(13), ഹാര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), യുസ്വേന്ദ്ര ചഹല്‍ (18 നോട്ടൗട്ട് ) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ധവാനാണ് ആദ്യം പുറത്തായത്. ആറാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 21 റണ്‍സ്. ധവാന് വീണതോടെ ഇന്ത്യയുടെ പതനം തുടങ്ങി.
കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയെ നയിക്കാന്‍ അവസരം കിട്ടിയ രോഹിത് ശര്‍മയാണ് രണ്ടാമനായി മടങ്ങിയത്. ഇരുനൂറാം ഏകദിന മത്സരത്തിനിറങ്ങിയ രോഹിതിനെ ബോള്‍ട്ട് സ്വന്തം ബൗളിങ്ങില്‍ പിടികൂടി.
അമ്പാട്ടി റായ്ഡുവിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഗ്രാന്‍ഡ്ഹോം സംപൂജ്യരാക്കി മടക്കിയതോടെ ഇന്ത്യ നാല് 33 റണ്‍സെന്ന നിലയിലായി.
കോഹ്ലിയുടെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ അരങ്ങേറ്റക്കാരന്‍ ശുബ്മാന് ഗില്‍ ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ സമ്മര്‍ദത്തില്‍ കുടുങ്ങിയ ഗില്‍ ഒമ്പത് റണ്‍സുമായി കളിക്കളം വിട്ടു. രോഹിതിനെപ്പോലെ ബോള്‍ട്ടിന് റിട്ടേണ്‍ ക്യാച്ച് നല്കി. കേദാര്‍ യാദവും ബോള്‍ട്ടിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇന്ത്യ ആറിന് 35 റണ്‍സ്.
തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പരിചയ സമ്പന്നരായ കോഹലിയുടെയോ ധോണിയുടെയോ സഹായം ഇന്ത്യക്ക് അനിവാര്യമായിരുന്നു. രണ്ട് പേരുടെയും അഭാവത്തില്‍ ഇന്ത്യ 92 റണ്‍സിന് തകര്‍ന്നുവീണു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാം സ്കോറാണിത്. ധാംമ്പുളളയില് 88 റണ്‍സിന് പുറത്തായതാണ് ന്യൂസിലന്‍ഡിനെതിരായ ഏറ്റവും ചെറിയ സ്കോര്‍. ശ്രീല്ങ്കക്കെതിരെ 54 റണ്‍സിന് പുറത്തായതാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍.
മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് അനായാസം ജയിച്ചുകയറി. 212 പന്ത് ശേഷിക്കെയാണ് ഓപ്പണര്‍ ഗുപ്ടില്‍ (14), ക്യാപ്റ്റന്‍ വില്യംസണ് (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കിവികള്‍ വിജയത്തിലേക്ക് പിടിച്ചുകയറി. നിക്കോള്‍സ് (30), ടെയ്ലര് (37) എന്നിവര്‍ പുറത്താകാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
അവസാന ഏകദിനം ഞായറാഴ്ച വില്ലിങ്ങ്ടണില്‍ നടക്കും.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ആര്.ജി ശര്‍മ സി ആന്‍ഡ് ബി ബോള്‍ട്ട് 7, എസ്.ധവാന് എല്‍ബിഡബ്ളിയു ബി ബോള്‍ട്ട് 13, ശുബ്മന് ഗില്‍ സി ആന്‍ഡ് ബി ബോള്‍ട്ട്് 9, എ.ടി. റായ്ഡു സി ഗുപ്ടില്‍ ബി ഗ്രാന്‍ഡ്ഹോം 0, കെ.ഡി. കാര്‍ത്തിക് സി ലാതം ബി ഗ്രാന്‍ഡ്ഹോം 0, കെ.എം. ജാദവ് എല്‍ബിഡബ്ളിയു ബി ബോള്‍ട്ട് 1, എച്ച്.എച്ച്. പാണ്ഡ്യ സി ലാതം ബി ബോള്‍ട്ട് 16, ബി കുമാര്‍ ബി ഗ്രാന്‍ഡ്ഹോം 1, കുല്‍ദീപ് യാദവ് സി ഗ്രാന്‍ഡ്ഹോം ബി ആസില്‍ 15, വൈ.എസ്. ചഹല്‍ നോട്ടൗട്ട് 18, കെ.കെ. അഹമ്മദ് ബി നിഷാം 5, എക്സ്ട്രാസ് 7, ആകെ 30.5 ഓവറില്‍ 92.
വിക്കറ്റ് വീഴ്ച: 1-21, 2-23, 3-33, 4-33, 5-33, 6-35, 7-40, 8-55, 9-80.
ബൗളിങ്ങ്: എം.ജെ. ഹെന്റി 8-2-30-0, ടി.എ.ബോള്‍ട്ട് 10-4-21-5, ഗ്രാന്‍ഡ്ഹോം 10-2-26-3, ടി.ഡി ആസില്‍ 2-0-9-1,
നിഷാം 0.5 -0-5-1.
ന്യൂസിലന്‍ഡ് : ഗുപ്ടില്‍ സി പാണ്ഡ്യ ബി കുമാര്‍ 14, നിക്കോള്‍സ് നോട്ടൗട്ട് 30, കെയ്ന്‍ വില്യംസണ് സി കാര്‍ത്തിക് ബി കുമാര്‍ 11, എല്‍.ആര്.പി.എല്‍. ടൈലര്‍ നോട്ടൗട്ട് 37, എക്സ്ട്രാസ് 1, 14.4 ഓവറില്‍ രണ്ട് വിക്കറ്റിന് 93.
വിക്കറ്റ് വീഴ്ച: 1-14, 2-39.
ബൗളിങ്ങ്: ബി കുമാര്‍ 5-1-25-2, കെ.കെ. അഹമമദ് 3-0-9-0.,എച്ച്.എച്ച് പാണ്ഡ്യ 3-0-15-0, ചഹല്‍ 2്4-0-32-0, കുല്‍ദീപ് യാദവ് 1-0-2-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: