ന്യൂദല്‍ഹി: അഭിമാനപ്പോരാട്ടമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി പ്രത്യേകം നിയോഗിച്ച കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് ഹരിയാനയിലെ ജിന്ദ് ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. 12,933 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷന് മിഥ മണ്ഡലത്തില്‍ ആദ്യമായി താമര വിരിയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. ബിജെപി 50,566, രണ്ടാമതെത്തിയ ജനായക് ജനതാ പാര്‍ട്ടി (ജെജെപി) 37,631, കോണ്‍ഗ്രസ് 22,740 എന്നിങ്ങനെ വോട്ട് നില.
കഴിഞ്ഞ രണ്ട് തവണ വിജയിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) 3,454 വോട്ടുകള്‍ മാത്രം ലഭിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിജെപി വിമത നേതാവ് രാജ്കുമാര് സൈനി രൂപീകരിച്ച ലോക്തന്ത്ര സുരക്ഷാ പാര്‍ട്ടിയാണ് നാലാമത്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാട്ടുകള്‍ക്ക് സ്വാധീനമുള്ള ജിന്ദില്‍ ദേശീയ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. നിലവില്‍ തൊട്ടടുത്ത ജില്ലയായ കൈതാലിലെ എംഎല്എംയായ സുര്‍ജേവാല ജാട്ട് വിഭാഗക്കാരനാണ്. രാഹുലിന്റേത് തന്ത്രപരമായ നീക്കമാണെന്ന് മാധ്യമങ്ങള്‍ പ്രശംസിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്സഭയ്ക്ക് ഇറങ്ങാമെന്ന രാഹുലിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്. ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സുര്‍ജേവാലയെ അവതരിപ്പിക്കാനും രാഹുലിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, ബിജെപിയുടെ പകുതി വോട്ടുകള്‍ പോലും ലഭിച്ചിക്കാതെ തോറ്റത് നാണക്കേടിന്റെ ആഴം വര്‍ധിപ്പിച്ചു.
ഐഎന്‍എല്‍ഡി എംഎല്‍എയായിരുന്ന ഹരി ചന്ദ് മിഥയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇദ്ദേഹത്തിന്റെ മകനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കൃഷന്. ഐഎന്‍എല്‍ഡി പിളര്‍ത്തിയാണ് അടുത്തിടെ ജെജെപി രൂപം കൊണ്ടത്. തോല്‍വി ഉറപ്പായതോടെ വോട്ടിങ്മെഷീനില്‍ കൃത്രിമം ആരോപിച്ച് കോണ്‍ഗ്രസും ജെജെപിയും രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി. ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്ന രാജസ്ഥാനിലെ രാംഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷഫിയ സുബൈര്‍ ബിജെപിയുടെ സുഖ്വന്ത് സിങ്ങിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: