തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിയന് മുന്നില്‍ ദുരന്തബാധിതര്‍ സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായിയും അനിശ്ചിതകാല നിരാഹാര സമരം തുടര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക, സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നല്‍കുക, ചികിത്സാസഹായം വര്‍ധിപ്പിക്കുക എന്നിവയാണ് സമരംചെയ്യുന്നവര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ ഒരളവെങ്കിലും കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യ പൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഒരു സെല്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ജില്ലാ കളക്ടറാണ് ഇതിന്റെ കണ്‍വീനര്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ചില മാനദണ്ഡങ്ങളുണ്ട്. 2013 മുതല്‍ ഹൈക്കോടതി ഈ മാനദണ്ഡങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇതുപ്രകാരം വിവിധ മെഡിക്കല്‍കോളേജുകളിലെ പതിനൊന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ രോഗാവസ്ഥയിലുള്ളവരെ പരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്താവുന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നു. അതേതുടര്ന്ന് എന്‍ഡോസള്‍ഫാന്‍ തളിച്ച 1978-2000 കാലഘട്ടത്തില്‍ പ്ലാന്റേഷന് തോട്ടങ്ങളിലോ പരിസരത്തോ ജോലി നോക്കിയിരുന്നോ എന്നും മറ്റുവിധത്തില്‍ രോഗം പിടിപെടാനിടയുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യം ഫീല്‍ഡ് ലെവലില്‍ ശേഖരിക്കുന്ന റിപ്പോര്‍ട്ടു സഹിതം അര്‍ഹതാനിര്‍ണ്ണയം നടത്തുന്നു. ഒരു പ്രത്യേക മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നത്.
ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയുമാണ് സ്വീകരിക്കുന്ന രീതിയെന്നും പിണറായി വിജയന് അറിയിച്ചു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017 ഏപ്രില്‍ മാസം നടത്തിയ പ്രത്യേക ക്യാമ്പിനെ തുടര്‍ന്ന് 287 പേരെ പുതുതായി ഉള്‍പ്പെടുത്തി. അതു സംബന്ധിച്ച് ഇരകളുടെ അമ്മമാര്‍ നല്കിയ പരാതികള്‍ പരിശോധിച്ച് ജില്ലാതല സെല്ലിന്റ തീരുമാനപ്രകാരം രോഗാവസ്ഥയിലുള്ള 76 പേരെ കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളെ തുടര്‍ന്ന് പുനഃപരിശോധനയ്ക്കു ശേഷം പിന്നീട് പതിനൊന്ന് പേരെ കൂടി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായി അംഗീകരിച്ച പട്ടികപ്രകാരം നിലവിലുള്ളത്. ഈ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത 657 പേര്‍ക്ക് സൗജന്യ ചികിത്സാസൗകര്യം അനുവദിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത് നിയമവിധേയമല്ലെന്നും മുഖ്യമന്ത്രി നിയസഭയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: