തിരുവനന്തപുരം: വിപ്ലവകരമായ ബജറ്റാണ് നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മാനുഷിക മുഖമുള്ള ബജറ്റാണ് പിയൂഷ് ഗോയൽ അവതരിപ്പിച്ചത്. കർഷകനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും വരുമാനം ഉറപ്പു വരുത്തിയ പിയൂഷ് ഗോയലിന്റെ നടപടി സമാനതകളില്ലാത്തതാണെന്നും എംടി രമേശ് പറഞ്ഞു.
മോദി സർക്കാർ വൻകിടക്കാരെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്കുള്ള തിരിച്ചടിയാണ് ബജറ്റിലെ നിർദ്ദേശങ്ങൾ. രാജ്യത്തെ 12 കോടി കർഷകർക്ക് 6000 രൂപ വീതം നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി മാതൃകാപരമാണ്. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം ഏറെ ആശ്വാസകരമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനുള്ള പദ്ധതി മോദി സർക്കാരിന്റെ മാനുഷിക മുഖമാണ് വെളിവാക്കുന്നത്. ഇത്തരമൊരു പദ്ധതി ലോകത്ത് തന്നെ അപൂർവ്വമാണ്.
ആദായനികുതി പരിധി ഉയർത്തൽ, ആശാ വർക്കരുമാരുടെ വേതനം 50 ശതമാനം കൂട്ടാനുള്ള തീരുമാനം, 8 കോടി സൗജന്യ പാചക വാതക കണക്ഷൻ, രാജ്യത്തെ പകുതി ജനങ്ങൾക്കും സൗജന്യ ചികിത്സ നൽകാനുള്ള പദ്ധതി തുടങ്ങിയവയെല്ലാം ഈ സർക്കാർ സാധാരണക്കാരുടെ സർക്കാരാണെന്നതിന്റെ തെളിവാണ്. ഇതിൽ വേവലാതി പൂണ്ടാണ് പ്രതിപക്ഷം പിച്ചും പേയും പറയുന്നത്. രാജ്യം രണ്ടു കയ്യും നീട്ടി സ്വീകരിച്ച ബജറ്റിനെ കുറ്റം പറയുന്നത് ജാള്യത മറയ്ക്കാനാണ്.
ജനോപകാര പ്രദമായി പദ്ധതികൾ എങ്ങനെ അവതരിപ്പിക്കണമെന്ന് പഠിക്കാൻ കേരളാ ധനമന്ത്രി തോമസ് ഐസക് പിയൂഷ് ഗോയലിന് ശിഷ്യപ്പെടണമെന്നും രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: