കൊച്ചി : ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ആരോഗ്യപ്രശ്നമെന്താണെന്ന് ആരാഞ്ഞ് ഹൈക്കോടതി . ജയിലിൽ കിടക്കാൻ എന്ത് തടസമാണുള്ളതെന്നും ചോദിച്ച കോടതി,ജയിലിൽ എത്ര വർഷം കഴിഞ്ഞതായും ചോദിച്ചു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കുഞ്ഞനന്തന് നടക്കാനാകാത്ത അവസ്ഥയാണെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ ‘ ജയിലിൽ സുഖമായി കിടക്കാമല്ലൊ ‘ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോയെന്നും കോടതി പരാമർശിച്ചു.
നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്ന് നിരിക്ഷിച്ച കോടതി എന്താണ് ശാരീരിക പ്രശ്നമെന്ന് കൃത്യമായി അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവച്ചു. കുഞ്ഞനന്തനു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും,ഉടൻ ചികിത്സ നൽകണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ജയിൽപുള്ളികൾക്കു രോഗം വന്നാൽ പരോളിനു പകരം ചികിത്സയാണു നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ കുഞ്ഞനന്തന്റെ പരോൾ ദിവസങ്ങൾ മാത്രം 384 ദിവസങ്ങളിൽ അധികമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: