ചെറുതുരുത്തി: സാമൂഹ്യപ്രവര്‍ത്തകനും ചിത്രകലാ അധ്യാപകനും, നാടകരചയിതാവുമായ പാഞ്ഞാള്‍ മുട്ടത്ത്കാട്ടില്, മാമണ്ണ്മന സുബ്രഹ്മണ്യന് നമ്പൂതിരി (തുപ്പേട്ടന്- 89) അന്തരിച്ചു.ഉച്ചക്ക് 2.30-ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തുപ്പേട്ടന് എന്ന തൂലികാനാമത്തില്‍ നിരവധി നാടകങ്ങള്‍ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങള്‍ തനതുലാവണം, മറുമരുന്ന്, വേട്ടക്കാരപ്പയല്‍, സ്വാപഹരണം അഥവാ എല്ലാവരും അര്‍ജന്റീനയിലേക്ക്, ഭദ്രായനം, കാലാവസ്ഥ, മോഹനസുന്ദരപാലം, ഡബിജക്റ്റ് അഥവാ കുഞ്ഞമ്പുവിന്റെ ചാഞ്ചാട്ടം, വന്നന്ത്യേ കാണാം, ചക്ക എന്നിവയാണ്.
ഇതില്‍ ‘തനതുലാവണം’ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡും, ‘വന്നന്ത്യേ കാണാം’ എന്ന നാടകത്തിന് തൃശൂര്‍ ആകാശവാണി പുരസ്കാരവും 2003-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
2018-ല്‍ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരവും, കൂടാതെ നിരവധി പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പട്ടാമ്പി അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ വി.ടി പുരസ്കാരം ലഭിച്ചെങ്കിലും ഒമ്പതിന് ചടങ്ങിനു മുന്‍പേ അദ്ദേഹം യാത്രയായി.
1958 മുതല്‍ ഇരുപത്തിയെട്ട് കൊല്ലം ചിത്രകലാ അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം ഒരു കൊല്ലം കൊച്ചിയിലെ മുണ്ടംവേലി ഹൈസ്കൂളിലും പിന്നിടുള്ള ഇരുപത്തിയേഴ് കൊല്ലം പാഞ്ഞാള്‍ സ്കൂളിലുമായിരുന്നു സേവനം അനുഷ്ഠിച്ചത്.
സംസ്കാരം നാളെ രാവിലെ 10ന് പാഞ്ഞാളിലെ വീട്ടുവളപ്പില്‍. ഭാര്യ: ഉമാദേവി. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്. മരുമക്കള്‍: വാസുദേവന്‍, മോഹനന്, സതീശന്, ദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: