മാവേലിക്കര: ജോലിസമ്മര്‍ദ്ദത്തില്‍ വീര്‍പ്പുമുട്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഹൈക്കോടതിവിധിയെത്തുടര്‍ന്ന് എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പുറത്താക്കിയത് വെട്ടിലാക്കിയത് കണ്ടക്ടര്‍, ഡ്രൈവര്‍ കാറ്റഗറിയിലുള്ള സ്ഥിരം ജീവനക്കാരെ.
എട്ടു മണിക്കൂറിന് പകരം കൂടുതല്‍ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. പ്രധാനപ്പെട്ട മിക്ക സര്‍വീസുകളും താറുമാറാകാതിരിക്കാന്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എം പാനലുകാരുടെ പുറത്താക്കലിനെ തുടര്‍ന്ന് ആകര്‍ഷകമായ വേതന വാഗ്ദാനത്തില്‍ കുടുങ്ങിയ സ്ഥിരം കണ്ടക്ടര്‍മാരില്‍ ഒരു വിഭാഗം അവധിയെടുക്കാനാവാത്ത അവസ്ഥയിലാണ്. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളെയും മെക്കാനിക്കല്‍ ജീവനക്കാരെയും കണ്ടക്ടര്‍മാരാക്കി ബസ് സര്‍വീസുകളിലേക്ക് നിയോഗിച്ചത് ഒരു പരിധിവരെ സ്ഥാപനത്തിന് അതിജീവനമൊരുക്കിയെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
സ്റ്റേഷന്മാസ്റ്റര്, ചെക്കിങ് ഇന്‍സ്പെക്ടര്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കല്‍ വിഭാഗം ജോലിക്കാര്‍ എന്നിവര്‍ക്ക് കൃത്യമായി വാരാന്ത്യ അവധിയോ ലീവോ എടുക്കാനാവുന്നില്ല. കണ്ടക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഡ്രൈവര്‍മാരെ നിയോഗിച്ചതിലെ അശാസ്ത്രീയത കാരണം അസ്വാരസ്യങ്ങള്‍ ഏറെയാണ്. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജീവനക്കാരും യാത്രാക്കാരുമായി വാക്കുതര്‍ക്കങ്ങള്‍ പതിവെന്നും പരാതിയുണ്ട്.
ടോമിന് ജെ. തച്ചങ്കരി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പ്രകാരം നിരവധി മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായെന്ന് അവകാശപ്പെടുന്നെങ്കിലും യാത്രക്കാര്‍ക്ക് ഇപ്പോഴും ദുരിതം തന്നെ. തച്ചങ്കരി സ്ഥാനത്ത് നിന്നു തെറിച്ചതോടെ അദ്ദേഹം ഇറക്കിയ പല ഉത്തരവുകളും റദ്ദാക്കിത്തുടങ്ങി. അതേസമയം, കെഎസ്ആര്‍ടിസി മാനേജ്മെന്റ് ശുപാര്‍ശ പ്രകാരം സംസ്ഥാനത്തെ 92 ഡിപ്പോകളില്‍ മുപ്പതെണ്ണം ഓപ്പറേറ്റിങ് സെന്ററായി ചുരുക്കാനുള്ള നീക്കം ജീവനക്കാരെ ആശങ്കയിലാക്കുന്നു. ഇതിലൂടെ പ്രമോഷന് സാധ്യത നഷ്ടമാകുമെന്നതാണ് പ്രധാന ഭീഷണി. ഓപ്പറേറ്റിങ് സെന്ററുകളില്‍ നാല്പതില് താഴെയാകും ബസ് സര്‍വീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: