കോഴിക്കോട്: രാജ്യത്തെ മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സ്വാഗതം ചെയ്തു. ആയിരക്കണക്കിന് ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് കോടിക്കണക്കിന് ആളുകളാണ് മീന്‍പിടിത്തത്തെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നത്.
നിലവില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലാണ് ഫിഷറീസ് വകുപ്പുള്ളത്. വിപുലമായ ആഴക്കടല്‍ മത്സ്യബന്ധനം, മത്സ്യവിപണനം, മത്സ്യസംസ്കരണം, ഗവേഷണ സ്ഥാപനങ്ങള്‍, കടല്‍ നിയമങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും, തീര പരിസ്ഥിതി, മത്സ്യപ്രവര്‍ത്തകരുടെ സാമൂഹ്യ സുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലാണ്. ഇതെല്ലാം ഏകോപിപ്പിച്ച് സ്വതന്ത്രമായി ഫിഷറീസ് വകുപ്പ് രൂപീകൃതമാകുന്നത് ഈ മേഖലയ്ക്ക് ഏറെ ഗുണപ്രദമാകുമെന്ന് മത്സ്യപ്രവര്‍ത്തക സംഘം ഭാരവാഹികള്‍ പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ചവര്‍ മത്സ്യത്തൊഴിലാളികളുടെ ഈ ന്യായമായ ആവശ്യം ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച കേന്ദ്ര സര്‍ക്കാരിനെ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബു, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: