കൊച്ചി: കേരളത്തിന് ഇനി വോളിബോളിന്റെ ആവേശം. പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് തുടക്കം. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബയും ഏറ്റുമുട്ടും. രാത്രി 7നാണ് മത്സരം. ആകെ 6 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പുറമെ കേരളത്തില്‍ നിന്ന് കാലിക്കറ്റ് ഹീറോസും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് കാലിക്കറ്റ് ഹീറോസിന്റെ ആദ്യമത്സരം. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന മത്സരം കാണാനെത്തും.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദ് എന്നിവരാണ് ലീഗില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ബേസ്ലൈന് വെഞ്ച്വേഴ്സിന്റെയും വോളിബോള്‍ ഫെഡറേഷന്റെയും നേതൃത്വത്തിലാണ് ലീഗ് സംഘടിപ്പിച്ചിട്ടുള്ളത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ആകെയുള്ള 18 മത്സരങ്ങളില്‍ ഓരോ ടീമും ഒരു റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ പരസ്പരം ഏറ്റുമുട്ടും. കൊച്ചിയില്‍ 12 മത്സരങ്ങളും ചെന്നൈയില്‍ സെമിയും ഫൈനലുള്‍പ്പെടെ ആറ് കളികളുമാണ് നടക്കുക. എല്ലാ മത്സരങ്ങളും സോണി സിക്സ്, സോണി ടെന്‍ 3 എന്നിവയില്‍ തല്‍സമയം ഉണ്ടാകും.
ബൊഹോമീ സ്പോര്‍ട്ട്സ് ഈവന്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബീക്കണ്‍ സ്പോര്‍ട്സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമ. ചെന്നൈ സ്പാര്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സ്പാര്‍ട്ടന്‍സിന്റെ ഉടമകള്‍. യു സ്പോര്‍ട്സിന്റേതാണ് യു മുംബ. എജൈല് എന്റര്ടെയ്ന്മെന്റാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിന്റെ അവകാശികള്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമ തോമസ് മുത്തൂറ്റാണ്.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ ഇന്ത്യന്‍ നായകന് മോഹന്‍ ഉക്രപാണ്ഡ്യനും കാലിക്കറ്റ് ഹീറോസിനെ ജെറോം വിനീതും നയിക്കും. യു മുംബയെ ദീപേഷ് സിന്‍ഹയും അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ രഞ്ജിത് സിങും ചെന്നൈ സ്പാര്‍ട്ടന്‍സിനെ ഷെല്‍ട്ടണ്‍ മോസസും ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിനെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ കാഴ്സണ് ക്ലാര്‍ക്കും നയിക്കും. ലീഗിലെ ഏറ്റവും വിലയേറിയ താരം അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ രഞ്ജിത് സിങ്ങാണ്.
റൗണ്ട് റോബിന് മത്സരങ്ങള്‍ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും നടക്കുക. ആദ്യം 15 പോയിന്റിലെത്തുന്നവര്‍ വിജയിക്കും. പ്ലേഓഫുകളില്‍ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നല്‍കും. ഒരു ടീം 5-0ന് വിജയിച്ചാല്‍ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും.
മത്സരത്തിന്റെ ആവേശം കൂട്ടുന്നതിനായി സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെര്‍വ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് സൂപ്പര്‍ സെര്‍വ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പര്‍ പോയിന്റ് വിളിക്കാം. സൂപ്പര്‍ പോയിന്റ് വിളിച്ച ടീം അതു നേടിയാല്‍ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാല്‍ എതിരാളികള്‍ക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പര്‍ പോയിന്റ് വിളിക്കാന്‍ അനുവാദമുള്ളത്.
ലോകകപ്പിലും, ഒളിമ്പിക്സിലും സ്വര്‍ണമെഡല്‍ ജേതാവ് അമേരിക്കയുടെ ഡേവിഡ് ലീയാണ് ബ്ലൂ സ്പൈക്കേഴ്സിന്റെ ഐക്കണ്‍ താരം. 2016ലെ റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ അമേരിക്കന്‍ ടീമിലും ഡേവിഡ് ലീ അംഗമായിരുന്നു. സ്ലൊവേനിയയുടെ ആന്ദ്രെ പതുകാണ് ടീമിലെ മറ്റൊരു വിദേശതാരം.
2015ലെ വോളി ലോകകപ്പില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ പോള്‍ ലോട്മാനാണ് കാലിക്കറ്റ് ഹീറോസിന്റെ ഐക്കണ്‍ താരം. സെര്‍ബിയന്‍ താരം നൊവിച ബെലിച്ച് അഹമ്മദാബാദ് ഡിഫന്ഡേഴ്സിന്റെയും കനേഡിയന്‍ ഇന്റര്‍നാഷണല്‍ റൂഡി വെര്‍ഹോഫ് ചെന്നൈയിന് സ്പാര്ട്ടന്സിന്റെയും തുര്‍ക്കി രാജ്യാന്തരതാരം ടോമിസ്ലാവ് കൊസ്കോവിച്ച് യു മുംബയുടെയും ഐക്കണ്‍ താരങ്ങളാണ്.
ഫിക്സ്ച്ചര്‍: ഫെബ്രുവരി 2. കൊച്ചി ബ്ലൂസ്പൈക്കേഴ്സ് – യു മുംബ വോളി, ഫെ3: കാലിക്കറ്റ് ഹീറോസ് – ചെന്നൈ സ്പാര്ടന്സ് , ഫെ 4: അഹമ്മദാബാദ് ഡിഫന്റേഴ്സ് – ബ്ലാക്ക് ഹാക്ക്സ് ഹൈദരാബാദ്, ഫെ5: കലിക്കറ്റ് ഹീറോസ് – യു മുംബ വോളി, ഫെ 6: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – അഹമ്മദാബാദ് ഡിഫന്റേഴ്സ് , ഫെ 7: ചെന്നൈ സ്പാര്‍ട്ടന്‍സ് – ബ്ലാക്ക് ഹാക്ക്സ് ഹൈദരാബാദ്, ഫെ 8 : കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – ബ്ലാക്ക് ഹാക്കസ് ഹൈദരാബാദ്, ഫെ 9: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – കാലിക്കറ്റ് ഹീറോസ്, ഫെ 10: കാലിക്കറ്റ് ഹീറോസ് – ബ്ലാക്ക് ഹാക്ക്സ് ഹൈദരാബാദ്, ഫെ 11: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – ചെന്നൈ സ്പാര്‍ട്ടന്‍സ്, ഫെ 12: യു മുംബ വോളി- ബ്ലാക്ക് ഹാക്ക്സ് ഹൈദരാബാദ്, ഫെ13: കാലിക്കറ്റ് ഹീറോസ് – അഹമ്മദാബാദ് ഡിഫന്റേഴ്സ്.
ചെന്നൈയിലെ മത്സരങ്ങള്‍: ഫെ 16: ചെന്നൈ സ്പാര്‍ട്ടന്‍സ് – യു മുംബ വോളി, ഫെ17: ചെന്നൈ സ്പാര്‍ട്ടന്‍സ് – അഹമ്മദാബാദ് ഡിഫന്റേഴ്സ്, ഫെ 18: യു മുംബ വോളി – അഹമ്മദാബാദ് ഡിഫന്റേഴ്സ്, ഫെ 19: ആദ്യ സെമിഫൈനല്‍, ഫെ 20: രണ്ടാം സെമിഫൈനല്‍, ഫെ 22: ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: