ഹിമില്ട്ടണ്: തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടി പരമ്പര സ്വന്തമാക്കിയ മിതാലി രാജിന്റെ ഇന്ത്യന്‍ ടീമിന് അവസാന മത്സരത്തില്‍ തോല്‍വി. ആതിഥേയരായ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യക്ക് സ്വന്തമായി.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യന്‍ ടീം 44 ഓവറില്‍ 149 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 29.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി ന്യൂസിലന്‍ഡ് വിജയിച്ചു.
ബാറ്റിങ് തകര്‍ന്നതാണ് ഇന്ത്യക്ക് വിനയായത്. ഇരുനൂറാം ഏകദിനം കളിച്ച മിതാലി രാജ് ഒമ്പത് റണ്‍സിന് പുറത്തായി. ഡിബി ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തിയത്. തൊണ്ണൂറ് പന്തില്‍ 52 റണ്‍സ് എടുത്തു. നാല് പന്ത് അതിര്‍ത്തികടത്തി. കൗര്‍ 24 റണ്‍സ് കുറിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍ത്തടിച്ച സ്മൃതി മന്ദാന ഒരു റണ്‍സിന് പുറത്തായി. ന്യൂസിലന്‍ഡിന്റെ അന്ന പെറ്റേഴ്സണ്‍ പത്ത് ഓവറില്‍ 28 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. അന്നയാണ് കളിയിലെ കേമി. താഹിഹു ഒമ്പത് ഓവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
തുടര്‍ന്ന് ബാറ്റേന്തിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സറ്റര്ത്ത്വെയ്റ്റ്, ബേറ്റ്സ്എന്നിവരുടെ അര്‍ധ ശതകങ്ങളിലാണ് വിജയം നേടിയത്. സറ്റര്ത്ത്വെയ്റ്റ് 66 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ബേറ്റ്സ് 57 റണ്‍സ് എടുത്തു.
സ്കോര്‍: ഇന്ത്യ 44 ഓവറില്‍ 149, ന്യൂസിലന്‍ഡ് 29.2 ഓവറില്‍ 153.
മിതാലി രാജ് 200 നോട്ടൗട്ട്
ഹാമില്ട്ടണ്: ഇന്ത്യന്‍ ടീം ക്യാപറ്റ്ന്‍ മിതാലി രാജ് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇരുനൂറ് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമായി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പാഡണിഞ്ഞതോടെയാണ് മിതാലി ചരിത്രത്തിലേക്ക് കടന്നുകയറിയത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം കൂടിയാണ് മിതാലി. ഏഴു സെഞ്ചുറികള്‍ അടക്കം 6622 റണ്‍സ് നേടിയിട്ടുണ്ട്. 51.33 ശതമാനമാണ് ബാറ്റിങ്ങ് ശരാശി.
മികച്ച കളിക്കാരിയായ മിതാലിക്ക് പക്ഷെ ഇരുനൂറാം മത്സരത്തില്‍ തിളങ്ങാനായില്ല. ഇരുപത്തിയെട്ട് പന്ത് നേരിട്ട മിതാലി ഒമ്പത് റണ്‍സിന് കീഴടങ്ങി. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: