ന്യൂദല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളി സമൂഹത്തിന് അനുകൂലമായ ബജറ്റാണ് കേന്ദ്രധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് ബിഎംഎസ്. വരുമാന നികുതി പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് രാജ്യത്തെ മധ്യവര്ഗജനവിഭാഗങ്ങളിലെ ജോലിക്കാര്‍ക്ക് വലിയ ആശ്വാസമാണെന്ന് ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സജി നാരായണന് പ്രസ്താവിച്ചു.
വരുമാന നികുതി ഉയര്‍ത്തണമെന്നത് ബിഎംഎസിന്റെ ദീര്‍ഘകാല ആവശ്യമാണ്. റ്റിഡിഎസ് പരിധി പതിനായിരത്തില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്തിയത് പ്രായമായവര്‍ക്ക് പ്രയോജനകരമാണ്. കൃഷിമന്ത്രാലയത്തില്‍ നിന്ന് മത്സ്യബന്ധന മേഖലയെ മാറ്റി പുതിയ വകുപ്പ് രൂപീകരിക്കണമെന്ന ബിഎംഎസിന്റെ പ്രധാന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
പതിനയ്യായിരം രൂപയില്‍ താഴെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം മൂവായിരം രൂപ പെന്ഷന് അനുവദിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. പിഎഫ് പെന്‍ഷന്‍കാരിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കണം. അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസമാകും. ഫാംവര്ക്കര്മാരിലേക്കും ഭൂരഹിതരായ കര്‍ഷകരിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കണം.
നീണ്ടനാളുകള്‍ക്ക് ശേഷം കേന്ദ്രബജറ്റില്‍ തൊഴിലാളികളുടെ ജിഡിപിയിലേക്കുള്ള സംഭാവന ധനമന്ത്രി എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്. രാജ്യത്തെ അസംഘടിത മേഖലയിലെ 42 കോടി തൊഴിലാളികളാണ് ജിഡിപിയുടെ അമ്പതു ശതമാനവും നല്‍കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി സൗഹൃദ കാഴ്ചപ്പാടുകള്‍ മുന്നോട്ടുള്ള വികസന പാതയില്‍ രാജ്യത്തിന് സഹായകരമാകുമെന്നും അഡ്വ. സജി നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: