അഞ്ച് വര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടുള്ള എല്ലാ വിമര്‍ശനങ്ങളും ഇപ്പോള്‍ സമ്പൂര്‍ണമായും റദ്ദായിരിക്കുന്നു. അഴിമതി നിര്‍മാര്‍ജനം ചെയ്ത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനും, അതോടൊപ്പം പാവങ്ങളുടെ കണ്ണീരൊപ്പാനുമുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ നാലരവര്‍ഷവും സ്വീകരിച്ചുപോന്നത്. ജനോപകാരപ്രദമായ ഈ ഭരണത്തിന് മകുടംചാര്ത്തുന്നതാണ് ധനകാര്യ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. അക്ഷരാര്‍ത്ഥത്തില്‍ ജനകോടികളുടെ ബജറ്റാണിത്.
എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആരെയും തൃപ്തിപ്പെടുത്താനാവില്ലെന്ന ഒരു ചൊല്ലുണ്ട്. പുതിയ ബജറ്റിലൂടെ മോദി സര്‍ക്കാര്‍ ഇത് തിരുത്തിക്കുറിച്ചിരിക്കുന്നു. സാങ്കേതികമായി മാത്രമാണ് ഇത് ഇടക്കാല ബജറ്റാവുന്നത്. ഫലത്തില്‍ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യംവയ്ക്കുന്ന സമ്പൂര്‍ണ ബജറ്റുതന്നെയാണിതെന്ന് നിസ്സംശയം പറയാം. കര്‍ഷകര്‍, കച്ചവടക്കാര്‍, വ്യവസായികള്‍, കൈത്തൊഴിലുകാര്‍, തൊഴിലാളികള്‍, വനിതകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, നികുതിദായകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഇത്തരമൊരു ബജറ്റ് രാജ്യത്ത് ആദ്യമാണെന്നു പറയാം.
കര്‍ഷകരുടെ കണ്ണീരൊപ്പുന്നു എന്നതാണ് ഈ ബജറ്റിന്റെ മുഖമുദ്ര. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് ആറായിരം രൂപയാണ് നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കുക. ഇത് 2018 ഡിസംബര്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ലഭിക്കുകയും ചെയ്യുമെന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കായി 75,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ ബജറ്റ് നിര്‍ദ്ദേശത്തെക്കുറിച്ച് എന്തോ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പാവങ്ങള്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാചകമടിച്ചത്. മോദിയെ കടത്തിവെട്ടാന്‍ ശ്രമിച്ച രാഹുല്‍ ഇപ്പോള്‍ ഇളിഭ്യനായിരിക്കുന്നു.
അഞ്ച് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനിമുതല്‍ ആദായനികുതി കൊടുക്കേണ്ടതില്ല എന്ന പ്രഖ്യാപനം നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇതില്‍ക്കൂടുതല്‍ ഇനിയാര്‍ക്കും ചെയ്യാനുമാവില്ല. ഇതുപോലെതന്നെ പ്രധാനമാണ് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്ഷന് പദ്ധതി. തൊഴിലാളി 100 രൂപ അടച്ചാല്‍ സര്‍ക്കാരും 100 രൂപ വിഹിതമടയ്ക്കും. പത്ത് കോടി തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 29 വയസ്സില്‍ തൊഴിലാളിയാവുന്ന ഒരാള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ 3000 രൂപ വരെ പ്രതിമാസം പെന്ഷന് ലഭിക്കുമെന്നര്‍ത്ഥം. ഇതുവരെയുള്ള സര്‍ക്കാരുകളൊന്നും നടപ്പാക്കാത്തതെന്നു മാത്രമല്ല, ചിന്തിക്കുകകൂടി ചെയ്യാത്തതാണ് ഈ തൊഴിലാളി ക്ഷേമ പദ്ധതിയെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
പ്രായോഗികതയുടെയും ജനപ്രിയതയുടെയും ശരിയായ ചേരുവയാണ് മോദി സര്‍ക്കാരിന്റെ ആറാമത് ബജറ്റെന്ന് രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സമ്മതിക്കേണ്ടിവരും. ഭരണസഖ്യമായ എന്‍ഡിഎയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ ബജറ്റ് കരുത്തുപകരുമെന്ന കാര്യം മറച്ചുപിടിക്കേണ്ടതില്ല. ബജറ്റിലെ ഓരോ പ്രഖ്യാപനത്തിനും പാര്‍ലമെന്റില്‍ ലഭിച്ച നിലയ്ക്കാത്ത കൈയടി ഇതിന് തെളിവാണ്. അവതരിപ്പിച്ചത് മന്ത്രി പീയൂഷ് ഗോയലാണെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആശയങ്ങളാണ് ബജറ്റ് നിര്‍ദ്ദേശങ്ങളായി രൂപംപ്രാപിച്ചിട്ടുള്ളതെന്ന് വ്യക്തം. ഗോയല്‍ സമര്‍ത്ഥനായ സന്ദേശവാഹകന്റെ റോളില്‍ കസറി എന്നുതന്നെ പറയാം. മോദിണോമിക്സിന്റെ മാനിഫെസ്റ്റോ എന്ന വിശേഷണമാണ് ഈ ബജറ്റിന് ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: